മൈസൂരു ∙ കാക്ക അപശകുനമായി പിന്തുടരുന്നുവെന്നും ഇതുമൂലം അധികാരം നഷ്ടപ്പെടുമെന്നുമുള്ള ജ്യോതിഷ പ്രവചനങ്ങളെ തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശാസ്ത്രീയ കാഴ്ചപ്പാട് ഉള്ളവരെ ദുശ്ശകുനം ബാധിക്കില്ലെന്നും താൻ അന്ധവിശ്വാസങ്ങൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവചനങ്ങളെല്ലാം വ്യാജവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അടുത്ത സംസ്ഥാന ബജറ്റ് താൻ തന്നെ അവതരിപ്പിക്കുമെന്നും വ്യക്തമാക്കി.
കഴിഞ്ഞവർഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ കാക്കയിരുന്നതു ദുശ്ശകുനമാണെന്നു ജ്യോതിഷിമാർ പ്രവചിച്ചിരുന്നു. പലവട്ടം കാറിൽ വന്നിരുന്ന കാക്കയെ വളരെ പാടുപെട്ടാണു സുരക്ഷാ ജീവനക്കാർ ഓടിച്ചത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി ഔദ്യോഗിക വാഹനം മാറ്റിയത് ദുശ്ശകുനം ഭയന്നാണെന്നു വാർത്തകൾ വന്നു. കാസർകോട്ട് കഴിഞ്ഞയാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുത്ത ചടങ്ങിൽ സിദ്ധരാമയ്യയുടെ മുണ്ടിൽ കാക്ക കാഷ്ഠിച്ചതാണ് ഒടുവിലത്തെ സംഭവം.