പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരിഹാസ വിമര്‍ശനവുമായി ശിവസേന. മറ്റുള്ളവരുടെ കുളിമുറിയിൽ ഒളിഞ്ഞുനോക്കാൻ നിൽക്കാതെ ഭരണത്തിൽ ശ്രദ്ധിക്കൂവെന്ന് ശിവസേന പാർട്ടി മുഖപത്രത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, മഹാരാഷ്ട്ര സർക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി ശിവസേന നേതാവ് മനീഷ ഖയണ്ടെയും രംഗത്തെത്തി.
നരേന്ദ്രമോദിയെ കടന്നാക്രമിച്ചുള്ള വിമർശനമാണ് പാർട്ടി മുഖപത്രമായ സാമ്നയിലുള്ളത്. മറ്റുള്ളവരുടെ കുളിമുറിയിൽ ഒളിഞ്ഞു നോക്കുകയല്ല, മറിച്ച് ഭരണ നിർവഹണത്തിൽ ശ്രെദ്ധിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളിൽ മാത്രം ചുരുങ്ങാതെ, ഡൽഹിയിലെത്തി പ്രധാനമന്ത്രിയുടെ ചുമതലകൂടി നിർവഹിക്കാൻ മോദി തയ്യാറാകണം. സംസ്ഥാനങ്ങളുടെ കാര്യങ്ങൾ അതാത് മുഖ്യമന്ത്രിമാർ നോക്കിക്കോളുമെന്നും സാമ്‌ന വിമർശിക്കുന്നു. അതേസമയം, ശിവസേന ഉന്നയിക്കുന്ന വിഷയങ്ങളെ കാര്യമായി എടുക്കൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തയ്യാറാകുന്നില്ലെന്നും അതിനാൽ മഹാരാഷ്ട്ര സർക്കാരിനുള്ള പിന്തുണ പിന്വലിക്കാൻ ആലോചിക്കുന്നതായും ശിവസേന നേതാവ് മനീഷ ഖായണ്ടേ പറഞ്ഞു.
മുംബൈ, പുണെ, നാഗ്പുർ ഉൾപ്പെടെ പത്ത് കോർപറേഷനുകളിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലാണ് ശിവസേന ബിജെപിക്കുമേൽ ആരോപണം ശക്തമാക്കുന്നത്. കാൽ നൂറ്റാണ്ട് നീണ്ട സഖ്യം ഉപേക്ഷിച്ച ഇരുവരും തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റക്കാണ് മത്സരിക്കുന്നത്. അതേസമയം, ഭരണത്തിന്റെ ഭാഗമായി നിൽക്കുകയും, പ്രതിപക്ഷത്തിന്റെ ജോലി ചെയ്യുന്നതായി അവകാശപ്പെടുകയും ചെയ്യുന്ന ശിവസേന നിലപാട് ശുദ്ധ തട്ടിപ്പാണെന്നു കോൺഗ്രസ്സ് ആരോപിച്ചു.