ഷീറോസ് റസ്റ്ററന്റിലെ മെനു പുസ്തകത്തിൽ കണ്ണോടിക്കുമ്പോൾ അദ്ഭുതം, അതിൽ വിലയില്ല. വിലതേടി സപ്ലയറുടെ മുഖത്തേക്കു നോക്കുമ്പോൾ, അവിടെ പ്രതിഫലിക്കുന്നു നിശ്ചയദാർഢ്യത്തിന്റെ ഉൾക്കരുത്ത്.
ആസിഡ് അക്രമത്തിൽ മുഖം വെന്തുരുകിയ വനിതകൾ നടത്തുന്ന ഭക്ഷണശാലയാണ് ആഗ്രയിലെ ഷീറോസ് ഹാങൗട്ട്. ഈ വർഷത്തെ വനിതാദിന ശാക്തീകരണ പുരസ്കാരം ഈ കടയിലേക്ക് എത്തിയതിന്റെ ആഹ്ലാദത്തിലാണു ഷീറോസ് പ്രവർത്തകർ.
ഛാൻവ് (തണൽ) എന്ന സംഘടനയ്ക്കു കീഴിലാണു ഷീറോസ് പ്രവർത്തിക്കുന്നത്. 2014 ഡിസംബർ 10നാണ് റസ്റ്ററന്റ് ആഗ്രയിൽ തുടങ്ങിയത് – താജ്മഹലിന്റെ കിഴക്കേ കവാടത്തിനടുത്ത് ഫത്തേഹാബാദ് റോഡിൽ. പിന്നീടു ലക്നൗ, ഉദയ്പുർ എന്നിവിടങ്ങളിലും തുറന്നു. മുഖമില്ലാത്ത അഞ്ചു വനിതകളാണ് ആഗ്രയിലെ ഷീറോസ് നടത്തുന്നത് – രൂപ, നീതു, ഗീത, മധു, റുക്കയ്യ എന്നിവർ. ആസിഡ് അക്രമത്തിൽ പൊള്ളലേറ്റു കിടക്കയിലായ സഹോദരിക്കുവേണ്ടി സനയെന്ന പെൺകുട്ടിയും ഷീറോസിലുണ്ട്. സഹായത്തിനു സന്നദ്ധ പ്രവർത്തകനായ ലക്നൗ സ്വദേശി ഭൂപീന്ദർ സിങ്ങും.
ആസിഡ് അക്രമത്തിൽ ഇരയാകുന്നവരുടെ കൂട്ടായ്മ രൂപീകരിക്കുന്നതു 2013ലാണ്. ആശിഷ് ശുക്ലയുടെ നേതൃത്വത്തിൽ പത്രപ്രവർത്തകരാണു കൂട്ടായ്മ രൂപീകരിച്ചത്.