പെട്രോള്‍ പമ്പുകളിലെ ഡിജിറ്റൽ ഇടാപാടുകൾക്ക് പൊതുജനങ്ങളിൽനിന്നും ഡീലർമാരിൽനിന്നും സർവീസ്ചാർജ് ഈടാക്കില്ലെന്ന് കേന്ദ്രപെട്രോളിയംമന്ത്രി ധർമേന്ദ്ര പ്രധാൻ. ഇത് സംബന്ധിച്ച് ഉയർന്നിട്ടുള്ള ആശങ്കകൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്രസർക്കാരിൻറെ കണക്കുകൂട്ടൽ തെറ്റിച്ച്, അസാധുനോട്ടുകളിൽ തൊണ്ണൂറ്റിമൂന്നുശതമാനവും ബാങ്കുകളിൽ തിരികെയെത്തിയതായി ഒരു ദേശിയദിനപത്രം റിപ്പോർട്ട് ചെയ്തു.
കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് പമ്പുടമകൾ ഒരുശതമാനംവരെ സർവീസ്ചാർജ് നൽകണമെന്ന തീരുമാനം പ്രതിഷേധത്തിൻറെ അടിസ്ഥാനത്തിൽ ബാങ്കുകൾ താലൽക്കാലികമായി പിൻവലിച്ചിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ശാശ്വതപരിഹാരത്തിനുള്ള ശ്രമം തുടരുന്നതായി കേന്ദ്രപെട്രോളിയം മന്ത്രി ധർമേന്ദ്രപ്രാഥാൻ പറയുന്നു. നിലവിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ബാങ്ക് മേധാവികളുമായി ചർച്ച നടത്തിവരികയാണ്. ഡിജിറ്റൽ ഇടാപാടുകൾക്ക് പൊതുജനങ്ങളിൽനിന്നും ഡീലർമാരിൽനിന്നും സർവീസ്ചാർജ് ഈടാക്കില്ല. വെള്ളിയാഴ്ചയ്ക്കകം പരിഹാരമുണ്ടാകും. അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
അതേസമയം, അസാധുവാക്കിയ ആയിരം, അഞ്ഞൂറ് നോട്ടുകളിൽ തൊണ്ണൂറ്റിമൂന്നു ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി ഒരു ദേശീയദിനപത്രം റിപ്പോർട്ട് ചെയ്തു. അതായത് ആകെ പിൻവലിച്ച പതിനഞ്ച് ലക്ഷംകോടിരൂപയിൽ ഇനിയെത്താനുള്ളത് എഴുപത്തിയായ്യായിരംകോടി മാത്രമാണെന്ന് ചുരുക്കം. അസാധുനോട്ടുകളിൽ മൂന്നുലക്ഷംകോടിരൂപ തിരികെയെത്തില്ലെന്ന കേന്ദ്രസർക്കാരിൻറെ പ്രതീക്ഷ തിരുത്തുന്നതാണ് ആർബിഐയെ ഉദ്ധരിച്ച് പുറത്തുവന്നിരിക്കുന്ന ഈ കണക്ക്. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം ഇക്കാര്യത്തിൽ വരേണ്ടിയിരിക്കുന്നു. അതേസമയം, ഇതുവരെ പത്തുലക്ഷംകോടിരൂപയുടെ പുതിയനോട്ടുകൾ ബാങ്കുകളിലെത്തിച്ചതായും ഒരാഴ്ചയ്ക്കകം രണ്ടുലക്ഷംകോടിയുടെ നോട്ടുകള്‍ എത്തിക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.