ഇന്ത്യൻ നാവികസേനയുടെ കരുത്തു വർധിപ്പിക്കാൻ ഫ്രാൻസിന്റെ സഹായത്തോടെ നിർമിച്ച രണ്ടാം സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐഎൻഎസ് ഖന്തേരി നീറ്റിലിറക്കി. ഇന്ത്യൻ നാവികസേനക്കായി മുംബൈയിലെ മസഗോൺ കപ്പൽനിർമാണ ശാലയിലാണ് അന്തർവാഹിനി നിർമ്മിച്ചത്. 2015 ൽ ഒന്നാം സ്കോർപീൻ നീറ്റിലിറക്കിയിരുന്നു.
2017 ഡിസംബർവരെ വിവിധ പരീക്ഷണങ്ങൾക്കായി മുങ്ങിക്കപ്പലിനെ ഉപയോഗിക്കും. ഇതിനുശേഷമാകും കപ്പൽ നാവികസേനയുടെ ഭാഗമാവുക. പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് ഭാംമ്രെ, മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് ഐഎൻഎസ് ഖന്തേരി നീറ്റിലിറക്കിയത്.
66 മീറ്റർ നീളവും 6.2 മീറ്റർ വ്യാസവുമുള്ള സ്കോർപീൻ 300 മീറ്റർവരെ താഴ്ചയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. അടിയന്തരഘട്ടത്തിൽ 50 ദിവസംവരെ ഒറ്റയടിക്ക് വെള്ളത്തിനടിയിൽ കഴിയാനും ഇവയ്ക്കാകും. 31 നാവികർ ഉൾക്കൊള്ളുന്ന സംഘമാണ് സ്കോർപീൻ നിയന്ത്രിക്കുക. ആറ് മിസൈലുകളും ടോർപ്പിഡോകളും ഇവയിൽ ഘടിപ്പിക്കാനാകും. പ്രോജക്ട് 75 ന്റെ ഭാഗമായാണ് ഇന്ത്യൻ നാവികസേനയ്ക്കായി ആറു അന്തര്‍വാഹിനികൾ നിർമിക്കാൻ ഫ്രഞ്ച് കമ്പനിയെ ഏല്‍പ്പിച്ചത്.