ആറുമാസം പ്രായമുള്ള ഭ്രൂണം നശിപ്പിക്കാൻ മുംബൈ സ്വദേശിയായ യുവതിക്ക് സുപ്രീംകോടതിയുടെ അനുമതി. ഭ്രൂണത്തിന്റെ തലയോട്ടിക്ക് വളർച്ചയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭ്രൂണഹത്യയ്ക്ക് കോടതി അനുമതി നൽകിയത്. ജസ്റ്റിസ് എസ്.എ.ബോബ്ഡെ, എൽ. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക വിധി പ്രസ്താവിച്ചത്.
തലയോട്ടിക്ക് വളർച്ചയില്ലാത്തതിനാൽ ജനിച്ചാലും കുഞ്ഞ് ജീവിക്കില്ലെന്ന് ഡോക്ടർമാർ റിപ്പോർട്ടു നൽകിയിരുന്നു. മികച്ച മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ വേണം ശസ്ത്രക്രിയ നടത്താനെന്നും കോടതി നിർദേശിച്ചു.
കുഞ്ഞിന് ആവശ്യത്തിനു വളർച്ചയില്ലാത്തതിനാൽ ഭ്രൂണഹത്യ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചിരുന്നത്. ഇന്ത്യൻ നിയമപ്രകാരം അഞ്ചുമാസത്തിനുശേഷം ഭ്രൂണഹത്യ അനുവദിക്കില്ല.