അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികല കുറ്റക്കാരിയാണെന്ന വിധി പ്രസ്താവിക്കാൻ സുപ്രീം കോടതിക്കു വേണ്ടിവന്നത് വെറും എട്ടു മിനിറ്റ്. ജസ്റ്റിസുമാരായ പിനാകി ചന്ദ്രഘോഷ് അമിതാവ റോയ് എന്നിവരാണു കേസിൽ വിധിപറഞ്ഞത്. ഈ കേസിൽ മുൻപ് ബെംഗളൂരുവിലെ വിചാരണ കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയാവുകയെന്ന ശശികലയുടെ മോഹങ്ങൾ കൂടിയാണു സുപ്രീം കോടതിയുടെ വിധിയിലൂടെ അണഞ്ഞത്.
തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന വിധിക്കു രാവിലെ മുതൽ രാജ്യം കാതോർത്തിരിക്കുകയായിരുന്നു. രാവിലെ 10.30ന് ആദ്യത്തെ കേസായി ശശികലയുടെ കേസ് പരിഗണിക്കുമെന്നാണു സുപ്രീം കോടതിയിൽനിന്നുണ്ടായിരുന്ന അറിയിപ്പ്. കൃത്യം 10.32ന് ജസ്റ്റിസുമാരായ പിനാകി ചന്ദ്രഘോഷും അമിതാവ റോയിയും കോടതി മുറിയിൽ എത്തി. ആറാം നമ്പർ കോടതിയിലായിരുന്നു നടപടികൾ.
അഭിഭാഷകരും മാധ്യമപ്രവർത്തകരും തിങ്ങി നിറഞ്ഞിരുന്നെങ്കിലും തീർത്തും നിശബ്ദമായിരുന്നു കോടതി മുറി. വിധി പ്രസ്താവത്തിനു മുൻപുള്ള ചെറിയ ചർച്ചകൾക്കു ശേഷം ജസ്റ്റിസ് ഘോഷ് വിധി വാചകങ്ങൾ വായിക്കാൻ തുടങ്ങി. കൃത്യം 10.40ന് വിധി പ്രസ്താവം പൂർത്തിയായി. വിധി പറഞ്ഞു തീരും മുൻപേ കോടതി മുറി ശബ്ദമുഖരിതമായി. മാധ്യമപ്രവർത്തകർ വിവരങ്ങൾ പുറംലോകത്തെ അറിയിക്കാനുള്ള തിരക്കിലായിരുന്നു.
ശശികല ഉൾപ്പെടെയുള്ള പ്രതികൾ നടത്തിയത് അഴിമതി തന്നെയാണെന്നും, പ്രേരണാ കുറ്റം, ഗൂഢാലോചന എന്നിവ പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ടെന്നും വിധിയിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ബെംഗവൂരു കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചതോടെ ശശികല, ജയലളിതയുടെ വളർത്തുമകൻ വി.എൻ. സുധാകരൻ, ശശികലയുടെ ബന്ധു ഇളവരശി എന്നിവർ നാലു വർഷം തടവും പത്തു കോടി രൂപ പിഴയും അടയ്ക്കണമെന്ന ശിക്ഷ പ്രാബല്യത്തിലായി.
ജയലളിത ആദ്യം തമിഴ്നാട് മുഖ്യമന്ത്രിയിരുന്ന 1991-1996 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണു കേസ്. പ്രതികൾ നാലു വർഷം തടവു ശിക്ഷ അനുഭവിക്കണമെന്നും ജയലളിത 100 കോടി രൂപയും മറ്റുള്ളവർ 10 കോടിയും പിഴയായി അടയ്ക്കണമെന്നും ബെംഗളൂരുവിലെ വിചാരണ കോടതി ശിക്ഷ വിധിച്ചു. ഇതിനെ ചോദ്യം ചെയ്തു പ്രതികൾ സമർപ്പിച്ച അപ്പീൽ ഹർജിയിൽ നാലു പേരെയും കർണാടക ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കർണാടക സർക്കാരും ഡിഎംകെ നേതാവ് കെ. അൻപഴകനും നൽകിയ അപ്പീലിലാണ് ഇന്നു സുപ്രീം കോടതി വിധിപറഞ്ഞത്.