അനധികൃത സ്വത്ത് കേസിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത, മുഖ്യമന്ത്രിയാകാൻ അവകാശവാദമുന്നയിച്ചിരിക്കുന്ന ശശികല, വി.എൻ.സുധാകരൻ, ജെ.ഇളവരശി എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ കർണാടക സർക്കാരും ഡിഎംകെ നേതാവ് കെ.അൻപഴകനും നൽകിയ അപ്പീലിൽ സുപ്രീം കോടതി ഇന്നു വിധി പറയും.
∙രാവിലെ 10.30നാണു കോടതി വിധി പറയുന്നത്
∙ വെവ്വേറെ വിധിന്യായങ്ങളിൽ ജഡ്‌ജിമാർ ഒരേ നിലപാടോ വ്യത്യസ്‌ത നിലപാടോ സ്വീകരിക്കാം.
∙നിലപാടിൽ ജഡ്‌ജിമാർ വിയോജിച്ചാൽ കേസ് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്‌ക്കു വിടുന്ന സാഹചര്യമുണ്ടാവും.
∙ഹൈക്കോടതി വിധി ശരിവയ്‌ക്കുക, വിധി റദ്ദാക്കുക, തെളിവുകൾ വീണ്ടും പരിഗണിക്കാൻ നിർദേശിക്കുക എന്നിങ്ങനെ മൂന്നു വഴികളാണു തങ്ങളുടെ മുന്നിലുള്ളതെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു.
∙ജയലളിത ആദ്യം മുഖ്യമന്ത്രിയായിരുന്ന 1991–96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്.
∙നാലു പ്രതികൾക്കും നാലു വർഷം തടവാണ് 2014 സെപ്‌റ്റംബർ 27ന് വിചാരണക്കോടതി വിധിച്ചത്. പിഴയായി ജയലളിത 100 കോടി രൂപയും മറ്റുള്ളവർ 10 കോടി വീതവും അടയ്‌ക്കണമെന്നും കോടതി വിധിച്ചു.
∙കേസിലെ വിധി തമിഴ്നാട് രാഷ്ട്രീയത്തിൽ ശക്തമായ ചലനമുണ്ടാക്കും.
∙മുഖ്യമന്ത്രിസ്ഥാനം മോഹിക്കുന്ന ശശികലയ്ക്കു വിധി തിരിച്ചടിയാകുമോ അതോ കർണാടക ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവയ്ക്കുമോ, കേസിൽ ഒരിക്കൽക്കൂടി വാദം കേൾക്കണമെന്ന് കർണാടക ഹൈക്കോടതിക്കു നിർദേശം നൽകുമോ എന്നു തമിഴ്നാട് കാത്തിരിക്കുന്നു.
∙ശശികലയ്ക്കു തിരിച്ചടിയാകുന്ന വിധി വന്നാൽ മറ്റൊരാളെ മുഖ്യമന്ത്രിയാക്കി പിന്നിൽനിന്നു ഭരിക്കാനായിരിക്കും ശ്രമം.
∙ വിധി എതിരായാൽ പനീർസെൽവം പക്ഷത്തേക്കു കൂടുതൽ എംഎൽഎമാർ ചേക്കേറിയേക്കാമെന്നു വിലയിരുത്തപ്പെടുന്നു.