തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതതത്വം തുടരുന്നതിനിടെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് ശശികലയുടെ നേതൃത്വത്തിൽ നിയമസഭാകക്ഷി യോഗം ചേർന്നു. ശശികലയ്ക്ക് പിന്തുണയുമായി 131 എംഎൽഎമാർ യോഗത്തിനെത്തിയെന്ന് പാർട്ടി അവകാശപ്പെട്ടു. വിമത സ്വരം ഉയർത്തിയ പനീർസെൽവം ഉൾപ്പെടെ മൂന്നു എംഎൽഎമാർ മാത്രമാണ് യോഗത്തിന് എത്താതിരുന്നത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 117 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്.
ഇന്നു നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്ത അണ്ണാ ഡിഎംകെ എംഎൽഎമാർ രാഷട്രപതി പ്രണബ് മുഖർജിയെ കാണും. യോഗം ഇക്കാര്യം തീരുമാനിച്ചു. ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ ശശികലയ്ക്കുണ്ടെന്നു രാഷ്ട്രപതിയെ ബോധിപ്പിക്കും. എത്രയും വേഗം സത്യപ്രതിജ്ഞ നടത്താൻ ഗവർണർക്കു നിർദേശം നൽകണമെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെടും.
ശശികലയ്ക്കെതിരെ തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ പനീർസെൽവം രംഗത്തെത്തിയതിനെ തുടർന്ന് തമിഴ് രാഷ്ട്രീയം കലങ്ങിമറിഞ്ഞ അവസ്ഥയിലാണ്. പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടാൽ രാജിപിൻവലിക്കാൻ തയാറാണെന്ന് പനീർസെൽവം പ്രഖ്യാപിച്ചതോടെയാണ് ഭൂരിപക്ഷം എംഎൽഎമാരും തനിക്കൊപ്പമാണെന്ന് തെളിയിക്കാൻ ശശികല നിയമസഭാ കക്ഷിയോഗം വിളിച്ചു ചേർത്തത്.