ജയിലിൽ പോകുന്നതിനു തൊട്ടുമുമ്പു ശശികല ചെയ്തതുപോലെ ശവകുടീരത്തിൽ അടിച്ചു ശപഥം ചെയ്യുന്ന ആചാരം തമിഴ്‌നാട്ടിലില്ലെന്നു തമിഴ്, മലയാളം സാഹിത്യകാരൻ ജയമോഹൻ പറഞ്ഞു. ശപഥം ചെയ്യൽ തമിഴ്നാട്ടിൽ പതിവാണ്. ഓരോരുത്തരും ശപഥം ചെയ്യുന്ന രീതി വ്യത്യസ്തമാണെന്നു മാത്രം. രാജാവിന്റെ മരണത്തിനു പ്രതികാരം ചെയ്യാൻ രാജാവിന്റെ ചിതയ്ക്കരികിൽ ശപഥം ചെയ്യുന്ന രാജകുമാരനോ സേനാനായകനോ ഒക്കെ തമിഴ് നാടോടിക്കഥകളിലൂടെ ജനഹൃദയങ്ങളിലേക്കു ചേക്കേറിയവരാണ്.
അത്തരം ശപഥകഥകളാണു പിന്നീട് തമിഴ് സിനിമകളിലേക്കു കടന്നുവന്നത്. അച്ഛന്റെയോ അമ്മയുടെയോ മരണത്തിനു പ്രതികാരം ചെയ്യാൻ ചിതയ്ക്കരികിൽ പ്രതിജ്ഞയെടുക്കുന്ന മകൻ മിക്കപ്പോഴും ചിതയിലെ കത്തുന്ന വിറകുകൊള്ളി ഊരിയെടുത്താവും പ്രതികാരത്തിനു പുറപ്പെടുക. തമിഴ് സിനിമകളിൽ എത്രയോ തവണ ഇത്തരം കഥാപാത്രങ്ങൾ കടന്നുവന്നിട്ടുണ്ട്.
നാൻ ആണൈയിട്ടാൽ അതു നടന്തുവിട്ടാൽ... ‘എങ്ക വീട്ടു പിള്ളൈ’ എന്ന ചിത്രത്തിൽ എംജിആർ അഭിനയിച്ച പ്രശസ്തമായ ഗാനരംഗം തമിഴ്‌നാട്ടിലെ ആണയിടൽ സംസ്കാരത്തെ എടുത്തുകാട്ടുന്നതാണ്. ശശികലയുടെ വേറിട്ട ശപഥത്തെ ‘അടിച്ച് ശപഥം’ എന്നു സമൂഹമാധ്യമങ്ങൾ വിശേഷിപ്പിക്കുന്നു. അതെ, ഇപ്പോൾ ഈ ശപഥമാണു താരം.