ബംഗളൂരിലെ ജയിലിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ജയലളിതയുടെ ശവകുടീരത്തിലെത്തിയ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ ശപഥമാണ് തമിഴ്നാട്ടിലെ പുതിയ ചർച്ചാവിഷയും. ചുവപ്പ് നിറത്തിലുള്ള സാരിയുടുത്താണ് ശശികല ശവകുടീരത്തില്‍ എത്തിയത്. പുഷ്പാര്‍ച്ചനയ്ക്കു ശേഷം നിരവധി തവണ ശവകുടീരത്തില്‍ തൊട്ടുവണങ്ങി. മൂന്നുതവണ ശവകുടീരത്തിലടിച്ച് നടത്തിയ ശപഥവുമെടുത്തു. ചതിയും ദ്രോഹവും പ്രതിസന്ധിയും തരണം ചെയ്ത് വീണ്ടും വരുമെന്ന് അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി ചിന്നമ്മ ശപഥം ചെയ്തതായി എ.ഐ.എഡി.എം.കെ. ട്വിറ്ററില്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ച ശശികല "മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ട് മറീനയിലെ അക്കയുടെ സ്മാരകത്തില്‍ വരും. എല്ലാവര്‍ക്കുമൊപ്പം ഫോട്ടോയെടുക്കും" എന്ന് ശപഥമെടുത്തിരുന്നു. എന്നാൽ സുപ്രീംകോടതി വിധി പ്രതികൂലമായതോടെ ശപഥം ചീറ്റിയ പടക്കമായി. പ്രതിപക്ഷ നേതാവായിരിക്കെ 1989ല്‍ നിയമസഭയില്‍ അപമാനിക്കപ്പെട്ടപ്പോള്‍ ജയലളിതയും ശപഥം ചെയ്തിരുന്നു- ഇനി മുഖ്യമന്ത്രിയായേ തിരിച്ചു വരൂ. ആ ഉഗ്രശപഥത്തിന്റെ പിൻതുടർച്ചയെന്നോണമാണ് ശശികലയുടെയും ശപഥം. ജയലളിതയുടെ മരണശേഷം എല്ലാരീതിയിലും ജയലളിതയെ അനുകരിക്കാനുള്ള ശ്രമത്തിലായിരുന്നു ചിന്നമ്മ. കൂവത്തൂരിൽ നടത്തിയ പ്രസംഗത്തിലും ജയിൽവാസം ശശികല പരാമർശിച്ചിരുന്നു. ഞാനും അക്കയും ചെന്നൈ ജയിലും ബെംഗളൂരു ജയിലും കണ്ടിട്ടുണ്ട്. തിരിച്ചുവന്ന് അധികാരം തിരിച്ചുപിടിച്ചിട്ടുമുണ്ട്. എന്നായിരുന്നു ശശികലയുടെ വാക്കുകൾ.