അണ്ണാ ഡിഎംകെയെ അസ്ഥിരപ്പെടുത്താനുള്ള ഡിഎംകെയുടെ ശ്രമമാണു പ്രശ്നങ്ങൾക്കു പിന്നിലെന്നും കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവം ഡിഎംകെയുമായി കൈകോർക്കുന്നതിന്റെ സൂചനകൾ നേരത്തേ ലഭിച്ചതാണെന്നും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല. ‘‘ ഈ സർക്കാരിന്റെ കാലത്തു മുഴുവനും പനീർസെൽവം മുഖ്യമന്ത്രിയായിരിക്കണമെന്നു ഡിഎംകെ ഉപനേതാവ് ദുരൈമുരുകൻ നിയമസഭയിൽ പറഞ്ഞിരുന്നു. പനീർസെൽവം മറുപടിയൊന്നും പറഞ്ഞില്ല. അദ്ദേഹം ഡിഎംകെയുമായി കൂട്ടുചേർന്നുവെന്ന് ആ മൗനത്തിൽ നിന്നുതന്നെ വ്യക്തമായി.
ഇതിൽ മന്ത്രിമാർ രോഷാകുലരായിരുന്നു.’’ പനീർസെൽവത്തിന്റെ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത നിയമസഭാ കക്ഷി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. ‘‘ സത്യപ്രതിജ്ഞ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ നീക്കങ്ങൾ. 33 വർഷത്തിനിടയിൽ ‘അമ്മ’ ജയലളിതയ്ക്കൊപ്പം പല കാര്യങ്ങൾ നേരിട്ടു. ഒട്ടേറെ വഞ്ചനകളും കണ്ടിട്ടുണ്ട്. അതിനെയെല്ലാം മറികടന്നു. ഇതും മറികടക്കും. പനീർസെൽവത്തെ അപമാനിച്ചിട്ടില്ല, അർഹിക്കുന്ന ബഹുമാനം നൽകിയിട്ടുണ്ട്. മന്ത്രിമാർ തനിക്കെതിരെ സംസാരിക്കുന്നുവെന്നു പനീർസെൽവം പരാതിപ്പെട്ടപ്പോൾ അവരോട് അങ്ങനെ ചെയ്യരുതെന്നു നിർദേശിച്ചിരുന്നു.
അമ്മ മരിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ എന്നോട് ആദ്യം ആവശ്യപ്പെട്ടവരിൽ ഒരാളാണു പനീർസെൽവം. പക്ഷേ, അപ്പോൾ അതിനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല. ഞാനാണു പനീർസെൽവത്തോടു മുഖ്യമന്ത്രിയാവാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ നിയമസഭാ കക്ഷി യോഗത്തിൽ എന്റെ പേരു നിർദേശിച്ചത് അദ്ദേഹമാണ്. പക്ഷേ, 48 മണിക്കൂറിനുള്ളിൽ അതു മാറ്റിപ്പറഞ്ഞു. അതിനിടയിൽ സംഭവിച്ചതെന്താണ്? ‘‘അണ്ണാ ഡിഎംകെ പിളർന്നപ്പോൾ ജാനകി പക്ഷത്തായിരുന്ന പനീർസെൽവം പിന്നീടാണ് അമ്മയ്ക്കൊപ്പം എത്തിയത്.
അമ്മ പനീർസെൽവത്തിനു മാപ്പു നൽകുകയും അവസരങ്ങൾ നൽകുകയും ചെയ്തു. ശത്രുക്കൾ അവരുടെ യഥാർഥ മുഖം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മളെ തകർക്കാനുള്ള ശക്തി ആർക്കുമില്ല. വഞ്ചകരും ശത്രുക്കളും കൈകോർത്താലും അണ്ണാ ഡിഎംകെയെ പരാജയപ്പെടുത്താനാവില്ല. ഭീഷണികൾക്കു മുന്നിൽ മുട്ടുമടക്കില്ല. ജനങ്ങളുടെ ആശങ്കകൾ ഉചിതസമയത്തു പരിഹരിക്കും,’’ ശശികല പറഞ്ഞു.