അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജയലളിതയുടെ തോഴി ശശികല സ്ഥാനം ഏറ്റെടുക്കുന്നതിനെതിരെ പാർട്ടിയിൽനിന്നുതന്നെ വിമർശനം ഉയരുന്നുണ്ട്. നടപടിയിൽ തൃപ്തരല്ലാത്ത 40 അണ്ണാ ഡിഎംകെ എംഎൽഎമാർ ഡിഎംകെയിലേക്ക് മാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, എംഎൽഎമാർ ഐക്യകണ്ഠേനയെടുത്ത തീരുമാനം ഗവർണർക്കു മാറ്റാൻ സാധിക്കില്ലെന്ന് അണ്ണാ ഡിഎംകെ വൃത്തങ്ങൾ വ്യക്തമാക്കി. ഗവർണർ തിരിച്ചുവരാനായി കാത്തിരിക്കുകയാണ് ഞങ്ങൾ. വി.കെ.ശശികലയുടെ സത്യപ്രതിജ്ഞ എത്രയും വേഗം നടക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറയുന്നു. ഞായറാഴ്ച ചേർന്ന എംഎൽഎമാരുടെ യോഗമാണ് ശശികലയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. നിയമസഭാകക്ഷി നേതാവായി ശശികലയെ തിരഞ്ഞെടുത്തിരുന്നു.
എന്നാൽ, ശശികല ഉൾപ്പെട്ട അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിധി ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ ഇന്ന് സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ചിരുന്നു. പക്ഷേ, ഗവർണർ സി. വിദ്യാസാഗർ റാവു അറ്റോർണി ജനറലിനോടു നിയമോപദേശം തേടിയതോടെ സത്യപ്രതിജ്ഞ ഇന്ന് നടക്കില്ലെന്ന് ഉറപ്പായിരുന്നു.
ശശികലയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലും രൂക്ഷ വിമർശനമാണുയരുന്നത്. ‘തമിഴ്നാട്ടിലെ യുവാക്കൾക്കായി ഏറെ വൈകാതെ 234 തൊഴിലവസരങ്ങൾ തുറക്കും’ എന്ന ക്രിക്കറ്റ് താരം ആർ. അശ്വിന്റെ ട്വീറ്റ് തരംഗമായി. 234 അംഗ നിയമസഭയെയാണ് അശ്വിൻ പരോക്ഷമായി സൂചിപ്പിച്ചത്.
പോയസ് ഗാർഡൻ റോഡിലൂടെ ‘എന്റെ വോട്ട് നിങ്ങൾക്കല്ല’ എന്ന റാപ് ഗാനം പാടി നടക്കുന്ന ഗായിക സോഫിയ അഷ്റഫിന്റെ ഫെയ്സ്ബുക്ക് ലൈവും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. ജനാധിപത്യം മരിച്ചു എന്ന അടിക്കുറിപ്പോടെയാണു ഗാനം ഫെയ്സ്ബുക്കിൽ തൽസമയം സംപ്രേഷണം ചെയ്തത്.