തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങിയിരിക്കുന്ന എൻ.ശശികല, സത്യപ്രതിജ്‌ഞയ്ക്കു സമയമായില്ലെന്നു കരുതുന്ന ഗവർണർ സി.വിദ്യാസാഗർ റാവു, ശശികല പ്രതിയായ കേസിന്റെ വിധിക്കായി ഒരാഴ്‌ചകൂടി കാത്തിരിക്കാൻ പറയുന്ന സുപ്രീം കോടതി – ഭരണഘടനാപരമായി സവിശേഷമായ സാഹചര്യമാണ് സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. ശശികലയുടെ ഭാവിയിൽ നിർണായകമാകുന്ന ഏഴു പ്രധാന സാഹചര്യങ്ങൾ;
∙ അനധികൃത സ്വത്ത് കേസിൽ മുൻ മുഖ്യമന്ത്രി ജയലളിത, ശശികല, വി.എൻ.സുധാകരൻ, ജെ.ഇളവരശി എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ കർണാടക സർക്കാരും ഡിഎംകെ നേതാവ് കെ. അൻപഴകനും നൽകിയ അപ്പീലിൽ കഴിഞ്ഞ ജൂൺ ഏഴിനു സുപ്രീം കോടതിയിൽ വാദം പൂർത്തിയായതാണ്. ജയലളിത അന്തരിച്ചുവെന്നത് സുപ്രീം കോടതിയിലെ മറ്റു പ്രതികളെ ഒരുതരത്തിലും ബാധിക്കുന്നില്ല.
∙ ഹൈക്കോടതി വിധി ശരിവയ്‌ക്കുക, വിധി റദ്ദാക്കുക, തെളിവുകൾ വീണ്ടും പരിഗണിക്കാൻ നിർദേശിക്കുക – ഇങ്ങനെ മൂന്നു വഴികളാണു തങ്ങളുടെ മുന്നിലുള്ളതെന്നു കേസിന്റെ വാദത്തിനിടെ സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. ബെഞ്ചിലെ രണ്ടു ജഡ്‌ജിമാരും ഭിന്ന നിലപാടെടുക്കുകയെന്നതു സംഭവിക്കുമെന്ന് ആരും കരുതുന്നില്ലാത്ത സാധ്യതയാണ്. ഭിന്ന നിലപാടുണ്ടായാൽ കേസ് ബെഞ്ചിലേക്കു പോകണം.
∙ശശികല സത്യപ്രതിജ്‌ഞ ചെയ്യുന്നതിനു മുൻപ് ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ട് സുപ്രീം കോടതിയുടെ വിധിവന്നാൽ പിന്നെ ഗവർണർക്ക് ഒന്നും ചെയ്യാനില്ല – ശശികലയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയെന്നതൊഴികെ.
∙സത്യപ്രതിജ്‌ഞയ്‌ക്കു മുൻപ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാൽ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ പ്രാബല്യത്തിലാവും. രാജ്‌ഭവനുപകരം ജയിലിലേക്കു ശശികല പോകണം. സത്യപ്രതിജ്‌ഞയ്‌ക്കുശേഷമാണ് ഹൈക്കോടതിയുടെ വിധി റദ്ദാക്കപ്പെടുന്നതെങ്കിൽ ശശികല മുഖ്യമന്ത്രിപദമൊഴിയണം.
∙തെളിവുകൾ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോടു നിർദേശിക്കുകയാണെങ്കിൽ, ഫലത്തിൽ വിചാരണക്കോടതിയുടെ വിധി പ്രാബല്യത്തിലാവുകയാണ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യണമെന്നുണ്ടെങ്കിൽ ഹൈക്കോടതിയിൽനിന്നു ജാമ്യം മാത്രം പോര, ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചുള്ള ഉത്തരവും വേണം. അതിനു ഹൈക്കോടതി തയാറാവാതിരുന്നാൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാം.
∙ മുഖ്യമന്ത്രിയായിരിക്കെയാണ്, ഹൈക്കോടതിയോടു തെളിവുകൾ വീണ്ടും പരിശോധിക്കാൻ സുപ്രീം കോടതി നിർദേശിക്കുന്നതെങ്കിൽ ശശികല സ്‌ഥാനമൊഴിഞ്ഞ് നിയമയുദ്ധം തുടരണം.
∙ ഹൈക്കോടതിയിൽനിന്നു ജാമ്യവും ശിക്ഷ നടപ്പാക്കുന്നതു മരവിപ്പിച്ചുള്ള ഉത്തരവും നേടിയെത്തിയാലും സത്യപ്രതിജ്‌ഞ ചെയ്യിക്കാൻ ഗവർണർ തയാറാകുമോയെന്ന ചോദ്യം ചില നിയമപണ്ഡിതർ ഉന്നയിക്കുന്നുണ്ട്. ഇപ്പോൾ സത്യപ്രതിജ്‌ഞ വൈകിക്കുന്ന ഗവർണറുടെ സമീപനം ശരിയാണെന്നും ഇവർ പറയുന്നു.