അനധികൃത സ്വത്തുകേസിൽ വിചാരണക്കോടതി വിധി വന്ന 2014 സെപ്റ്റംബർ 27ന് രാത്രി തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയ്ക്കൊപ്പം പാരപ്പന ജയിലിലേക്ക് ശശികല എത്തുമ്പോൾ മുദ്രാവാക്യം വിളികളാൽ പ്രകമ്പനം കൊള്ളുകയായിരുന്നു പരിസരം. അമ്മയ്ക്കുവേണ്ടി പ്രാണനും നൽകാമെന്ന വാക്കുകളാണ് അന്നു മുഴങ്ങിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശശികലയും ഇളവരശിയും പ്രത്യേക വാഹനവ്യൂഹത്തിൽ എത്തുമ്പോൾ നേരിടേണ്ടിവന്നതു പക്ഷെ അപ്രതീക്ഷിത ആക്രമണം. ജയലളിതയെ 30 വർഷം വഞ്ചിച്ചുവെന്നു മുദ്രാവാക്യമുയർത്തിയാണ് ഒരുവിഭാഗം തമിഴ്നാട്ടുകാർ അക്രമാസക്തരായത്. വാഹന വ്യൂഹത്തിൽ പിന്നിലുണ്ടായിരുന്ന നാലു വാഹനങ്ങൾ ആക്രമിക്കപ്പെട്ടു.
ജയലളിതയുടെ വരവിനെ അനുസ്മരിപ്പിച്ച് പത്ത് വാഹനങ്ങളുടെ അകമ്പടിയോടെ രാജകീയമായാണ് ശശികലയും എത്തിയത്. ജയിലിന് അര കിലോമീറ്റർ അകലെ ബാരിക്കേഡ് ഉയർത്തി, പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ജനം തടിച്ചുകൂടിയിരുന്നു. ഹൊസ റോഡിൽനിന്നു ജയിൽ റോഡിലേക്ക് വാഹനവ്യൂഹം തിരിഞ്ഞതോടെ പിന്നിലെ വാഹനങ്ങൾക്കുനേരെ ആൾക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. മുഷ്ടിചുരുട്ടിയും കല്ലുകൊണ്ടും വാഹനങ്ങളിൽ ഇടിച്ചും നമ്പർ പ്ലേറ്റുകൾ ചുരുട്ടി മടക്കിയും വാഹനങ്ങളുടെ ഡോറിൽ പിടിച്ചുവലിച്ചും അവർ പ്രതിഷേധിച്ചു. കലി തീരാതെ ശാപവാക്കുകൾ ചൊരിയുകയും ചെരിപ്പൂരി വാഹനങ്ങളിൽ അടിക്കുകയും ചെയ്തു. ഒടുവിൽ പൊലീസ് ലാത്തി വീശിയതോടെയാണ് സ്ഥിതിഗതി നിയന്ത്രണവിധേയമായത്. അക്രമത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പിന്നീട് പറഞ്ഞു.
സുരക്ഷാ കാരണങ്ങളാലാണ് ജഡ്ജി അശ്വത്ഥ നാരായണയുടെ നേതൃത്വത്തിലുള്ള പ്രത്യേക കോടതി, സെൻട്രൽ ജയിൽ വളപ്പിലേക്ക് മാറ്റിയത്. നഗരത്തിലെ സിറ്റി സിവിൽ കോടതിയിൽനിന്നു കോടതിമുറി ജയിലിലേക്ക് മാറ്റാൻ ബെംഗളൂരു സിറ്റി പൊലീസ് നൽകിയ അപേക്ഷ ഹൈക്കോടതി റജിസ്ട്രാർ അംഗീകരിക്കുകയായിരുന്നു.