ചെന്നൈ ∙ സ്വന്തം ചേരിയിൽനിന്നുള്ള നേതാക്കളുടെ ‘ചോർച്ച’ ശക്തമായതോടെ, എംഎല്‍എമാരെ പാട്ടിലാക്കാന്‍ വികാരാധീനയായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല. കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എംഎൽഎമാരെ കാണാനെത്തിയപ്പോഴാണ് ശശികല വികാരാധീനയായത്. എം.എല്‍എമാരോടു സംസാരിക്കവേ കണ്ണീരണിഞ്ഞ ശശികല, ജീവനുള്ളിടത്തോളം കാലം പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംരക്ഷിക്കുമെന്നും വ്യക്തമാക്കി. എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുമെന്നും അവർ വ്യക്തമാക്കി.
എംഎല്‍എമാര്‍ തടങ്കലിലല്ലെന്നു പറഞ്ഞ ശശികല പാര്‍ട്ടി ഒരു കുടുംബം പോലെ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചു. ശത്രുക്കള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അതു വിലപോവില്ല. എംജിആറിനു ശേഷം ജയലളിത നേരിട്ട അതേ പ്രതിസന്ധിയിലൂടെയാണു താനും കടന്നു പോകുന്നത് എന്നു പറഞ്ഞ ശശികല കണ്ണീര്‍ വാര്‍ത്തു. സര്‍ക്കാര്‍ രൂപീകരിക്കുക എന്നതാണ് ഒരേയൊരു ലക്ഷ്യം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നീക്കം ദുരൂഹമാണ്. ബിജെപിയും ഡിഎംകെയുമാണ് ഇതിനു പിന്നില്‍.
എന്നാല്‍ ശശികലയുടേതു മുതലക്കണ്ണീരാണെന്നു പനീര്‍സെല്‍വം തിരിച്ചടിച്ചു. റിസോർട്ടിൽ കഴിയുന്ന അണ്ണാ ഡിഎംകെ എംഎൽഎമാർ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും പനീർസെൽവം ആരോപിച്ചു. കൂവത്തൂരിലെ റിസോർട്ടിൽ നിന്നും പലരും തന്നെ ബന്ധപ്പെട്ടു. ഒരു എംഎൽഎയ്ക്ക് ചുറ്റും നാലു ഗുണ്ടകൾ വീതമാണുള്ളത്. എംഎൽഎമാരെ ബന്ദികളാക്കിയിരിക്കുകയാണെന്നും പനീർസെൽവം ആവർത്തിച്ചു.
ചിന്തിച്ച് തീരുമാനമെടുക്കണമെന്ന് പനീർസെൽവം എംഎൽഎമാരോട് ആവശ്യപ്പെട്ടു. ജനം വോട്ട് ചെയ്തത് തനിക്കോ ശശികലയ്ക്കോ അല്ല, ജയലളിതയ്ക്കാണെന്നും പനീർസെൽവം പറഞ്ഞു. മുതലക്കണ്ണീർ ഒഴുക്കിയതു കൊണ്ടു കാര്യമില്ലെന്നും എല്ലാം അസംബ്ലിയിൽ തെളിയിക്കുമെന്നും പനീർസെൽവം പറഞ്ഞു.
ജയലളിതയുടെ ബന്ധുവായ ദീപയ്ക്കു പോലും ജയലളിതയുടെ മൃതദേഹം കാണാൻ അനുവദി ലഭിച്ചില്ല. എന്തു കൊണ്ടാണിത്. കഴിഞ്ഞദിവസം ശശികല കൂവത്തൂരിലേക്ക് പോയി. ഇന്നലെ വീണ്ടും പോകേണ്ടി വന്നു. എന്തിനാണിത്? ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ചെന്നൈയ്ക്ക് പുറത്തുള്ള പാർട്ടി പ്രവർത്തകർ പോലും എതിർപ്പ് ഉന്നയിക്കുന്നുണ്ടെന്നും പനീർസെൽവം പറഞ്ഞു.