അമ്മയും ഞാനും ജയിലുകളിൽ കഴിഞ്ഞിട്ടുണ്ട്. ചെന്നൈയിലെയും ബെംഗലൂരിലും.അവിടെനിന്നു തിരിച്ചെത്തി അധികാരത്തിലുമെത്തിയിട്ടുണ്ട്.ഞങ്ങൾ സാധാരണ സ്ത്രീകളായിരിക്കാം; പക്ഷേ കഴിവുകൾ കുറച്ചുകാണരുത്.
ഈ വാക്കുകൾ പറഞ്ഞുതീർത്ത് 24 മണിക്കൂർ കഴിയുംമുമ്പാണു ശശികലയ്ക്കു രാജ്യത്തെ പരമോന്നത നീതിപീഠം ജയിൽ വിധിക്കുന്നത്.നാലാഴ്ചയ്ക്കകം ശശികല കീഴടങ്ങണം.10 വർഷത്തേക്കു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻപോലുമാകില്ല.ശശികല ജയലളിതയുടെ ബിനാമിയെന്ന കണ്ടെത്തലും സുപ്രിംകോടതി ശരിവച്ചിരിക്കുന്നു. കൂട്ടുപ്രതികളായ സുധാകരനും ഇളവരശിക്കും നാലുവർഷം തടവ്. അനധികൃത സ്വത്തുസമ്പാദനത്തിന് ജയലളിത ഒന്നാം പ്രതിയായ കേസിൽ രണ്ടാം പ്രതിയാണു ശശികല. തടവു വിധിച്ച ബെംഗലൂരു വിചാരണക്കോടതിയുടെ നടപടി കർണാകട ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണു കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 2016 ജൂൺ ഏഴിനാണു കേസ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്.
കൃത്യം 10.30 ന് ജസ്റ്റിസ് പി.സി.ഘോഷും അമിത്വാ റോയും തടവും 10 കോടി പിഴയും വിധിക്കുമ്പോൾ ശശികല കൂവത്തൂരിൽ തന്റെ പക്ഷക്കാരായ എംഎൽഎമാർക്കൊപ്പമാണ്.അവർ തൽക്കാലം എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന റിസോർട് വിടില്ലെന്നാണു സൂചന. ഭാവിയെക്കുറിച്ചുള്ള നിർണായക തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. വഞ്ചിക്കില്ലെന്ന് ഉറപ്പുള്ള സഹായിയെ പാർട്ടിയുടെയും സംസ്ഥാനത്തിന്റെയും ഉന്നതസ്ഥാനത്തേക്ക് അവരോധിക്കേണ്ടതുമുണ്ട്.
രാഷ്ട്രീയക്കാരായ വനിതകളെ തേജോവധം ചെയ്യുന്നതു പുതുമയല്ലെന്ന് അനധികൃത സ്വത്തുസമ്പാദനമുൾപ്പെടെ ആരോപണങ്ങൾ ഉയർന്നപ്പോൾ കഴിഞ്ഞദിവസം ശശികല പറഞ്ഞിരുന്നു. 33 വർഷത്തെ രാഷ്ട്രീയജീവിതത്തിൽ ജയലളിത പലവട്ടം ഇത്തരം ആരോപണങ്ങൾക്ക് ഇരയായ കാര്യവും അവർ ഓർമിപ്പിച്ചു. 29–ാം വയസ്സിലാണു ശശികല ജയയ്ക്കൊപ്പമെത്തുന്നത്. ഇപ്പോൾ 62വയസ്സ്. ഇക്കാലത്തിനിടെ തകർച്ചയുടെയും ദുരന്തത്തിന്റെയും നിമിഷങ്ങളിൽ ജയയ്ക്കൊപ്പം നിഴലായി ശശികല കൂടെനിന്നു.ബന്ധുക്കളിൽ പലരെയും കുടുംബത്തെപ്പോലും ഉപേക്ഷിച്ചു.ഒടുവിൽ ജയലളിതയുടെ സഹചാരിണിയായ കാലത്തിന്റെ ബാക്കിപത്രമായി വിധിയും വന്നിരിക്കുന്നു.