ജയിലിലേക്കു പോകും മുൻപ്, അണ്ണാ ഡിഎംകെയിലെ മന്നാർഗുഡി സംഘത്തെ ശക്തിപ്പെടുത്താൻ ശശികലയുടെ ശ്രമം. ഇതിന്റെ ഭാഗമായി ജയലളിത പണ്ടു പാർട്ടിയിൽനിന്ന് പുറത്താക്കിയവരെ അവർ തിരിച്ചെടുത്തു. ടി.ടി.വി. ദിനകരനേയും ഡോ. വെങ്കിടേഷനെയുമാണ് പാർട്ടിയിൽ തിരിച്ചെടുത്തത്. മാത്രമല്ല, ദിനകരനെ അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയോഗിക്കുകയും ചെയ്തു.
ശശികലയുടെ സഹോദരി വനിതാമണിയുടെ മകനാണ് ദിനകരൻ. മന്നാർഗുഡി സംഘത്തിലെ പ്രധാനിയാണ് ഇയാൾ. തേനി കേന്ദ്രീകരിച്ച് തെക്കൻ തമിഴ്നാട് ഭരിക്കുന്നതും ഇവരാണ്. ശശികലയുടെ ഭർത്താവ് നടരാജന്‍ ഉൾപ്പെടെ ജയലളിതയുടെ അനിഷ്ടത്തിന് പാത്രമായി പാർട്ടിയിൽനിന്നും പുറത്താക്കപ്പെട്ടവരെല്ലാം അവരുടെ മരണത്തിനുശേഷം തിരികെയെത്തി പാർട്ടിയിൽ പിടിമുറുക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ദിനകരന്റെ തിരിച്ചുവരവ്.
മുഖ്യമന്ത്രിയാകാനുള്ള മോഹം സുപ്രീം കോടതി വിധിയോടെ ഏതാണ്ട് തീരുമാനമായെങ്കിലും, ഏറ്റവും വിശ്വസ്തനായ എടപ്പാടി പളനിസാമിയെ പകരക്കാരനായി തിരഞ്ഞെടുത്തതു മുതൽ അണ്ണാ ഡിഎംകെയെ തന്നോടു ചേർത്തുനിർത്താനുള്ള ശശികലയുടെ ശ്രമം വ്യക്തമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരു തനിക്ക് പകരക്കാരനാകും എന്ന ചോദ്യമുയർന്നപ്പോൾ ശശികല കണ്ടെത്തിയ പേരാണ് പളനിസാമി. ജയലളിത ജീവിച്ചിരുന്ന കാലത്തും ശശികലയോട് പ്രതിപത്തി കാട്ടിയ ചരിത്രമാണ് പളനിസാമിയുടേത്. ഇതിനു പിന്നാലെയാണ് മന്നാർഗുഡി സംഘത്തെയും പാർട്ടിയുടെ മുൻനിരയിലെത്തിച്ച് സ്വാധീനം നിലനിർത്താനുള്ള ശശികലയുടെ നീക്കം.
തമിഴ്നാട് പകുത്തുഭരിച്ച് മന്നാർഗുഡി സംഘം
അമ്മ മരിച്ചപ്പോൾ ഉറ്റവരില്ലാതെ ഒറ്റയ്ക്കായി ജയലളിത. പിൽക്കാലത്ത് കൂട്ടായെത്തിയ ശശികല പക്ഷേ ഒറ്റയ്ക്കല്ല വന്നത്, 40 ബന്ധുക്കളെയും കൊണ്ടാണ്. എല്ലാവരും തന്റെ നാടായ മന്നാർഗുഡിയിൽ നിന്നുള്ളവർ. ആശ്രിതരിൽനിന്നു കിരീടം വയ്ക്കാത്ത രാജാക്കന്മാരായി ശശികലയുടെ സഹോദരങ്ങളും ബന്ധുക്കളും വളർന്നു. അവർ തമിഴ്നാടിനെ പകുത്തു ഭരിച്ചു.
മദ്യവ്യവസായം, സിനിമ, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ സജീവമാണു മന്നാർഗുഡി സംഘം. പ്രതിവർഷം ആയിരക്കണക്കിനു കോടിയുടെ വരുമാനം. പരാതികളും വിവാദങ്ങളും അതിരുവിട്ടപ്പോൾ ജയ ഇവരെയെല്ലാം പോയസ് ഗാർഡനിലെ വസതിയിൽനിന്നു പുറത്താക്കി. പക്ഷേ, അവരുടെ മരണത്തോടെ എല്ലാവരും അവിടേക്കു തിരിച്ചെത്തി.
ജയയുടെ കാലത്തു തന്നെ ശശികല വഴി സ്ഥാനാർഥി നിർണയത്തിലും മറ്റും നിർണായക സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നു. ഇവരോട് അടുപ്പമുള്ളവരാണു പല എംഎൽഎമാരും മന്ത്രിമാരും.
മന്നാർഗുഡി സംഘത്തിലെ പ്രമുഖരെ പരിചയപ്പെടാം
∙ ദിവാകരൻ: മന്നാർഗുഡി സംഘത്തിലെ ‘ബോസ്’, ശശികലയുടെ സഹോദരൻ. കാവേരി നദീതട മേഖല ‘ഭരിക്കുന്നു’. തഞ്ചാവൂരിലെ പ്രബലൻ. പണ്ടു വിദേശത്തു ജോലി തേടിപ്പോയിരുന്നു. ജയയ്ക്കൊപ്പം സഹോദരി ചേർന്നപ്പോൾ മടങ്ങി. ഇപ്പോൾ വൻ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ. ശശികലയുടെ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാൾ.
∙ ടി.ടി.വി.ദിനകരൻ, വി.എൻ.സുധാകരൻ, ടി.ടി.വി.ഭാസ്കരൻ: ശശികലയുടെ സഹോദരി വനിതാമണിയുടെ മക്കൾ. തേനി കേന്ദ്രീകരിച്ച് തെക്കൻ തമിഴ്നാട് വാഴുന്നു. സുധാകരനെയാണു ജയ ദത്തെടുത്തതും ആർഭാടവിവാഹം നടത്തി വിവാദത്തിലായതും. സ്വത്തുകേസിൽ ശിക്ഷിക്കപ്പെട്ടതോടെ സുധാകരൻ ഇനി ജയിലിലേക്ക്.
∙ ടി.വി.മഹാദേവൻ: ശശികലയുടെ സഹോദരൻ വിനോദകന്റെ മകൻ. താവളം തിരുച്ചിറപ്പള്ളി.
∙ ആർ.പി.രാവണൻ: ശശികലയുടെ പിതൃസഹോദരന്റെ മരുമകൻ. പടിഞ്ഞാറൻ തമിഴ്നാടിന്റെ നിയന്ത്രണം. ജയലളിതയുടെ കോടനാട് എസ്റ്റേറ്റിന്റെ ചുമതലയും രാവണനായിരുന്നു.
∙ പ്രഭ, ഡോ. ശിവകുമാർ, ഡോ. വെങ്കടേഷ്, അനുരാധ, കാർത്തികേയൻ: ശശികലയുടെ സഹോദരൻ സുന്ദരവദനത്തിന്റെ മക്കളും മരുമക്കളും. ചെന്നൈയിൽ സജീവം.
∙ ഇളവരശി: ശശികലയുടെ പരേതനായ സഹോദരൻ ജയരാമന്റെ ഭാര്യ. പോയസ് ഗാർഡനിലെ വസതി ജയ എഴുതി വച്ചത് ഇവരുടെ പേരിലാണെന്നു മന്നാർഗുഡി സംഘത്തിന്റെ അവകാശവാദം. സ്വത്തുകേസ് വിധിയോടെ ഇളവരശിയും ജയിലിലേക്ക്.
∙ വിവേക്: ഇളവരശിയുടെ മകൻ. രാഷ്ട്രീയത്തിലും ബിസിനസിലും സജീവം.
∙ നടരാജൻ: ശശികലയുടെ ഭർത്താവ്. രാഷ്ട്രീയ ലോബിയിങ്ങിനു പേരുകേട്ടയാൾ. ഇപ്പോൾ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തനം. അവിടെ മുലായം, മായാവതി തുടങ്ങി ഒട്ടേറെ രാഷ്ട്രീയക്കാരുമായി അടുപ്പം അവകാശപ്പെടുന്നു. ബെനാമി പേരിൽ മെഡിക്കൽ കോളജ് ഉണ്ടെന്നും റിപ്പോർട്ടുകൾ.