അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിലായ ജയലളിതയ്ക്ക് കിട്ടിയ പ്രസൺ നമ്പർ 7402 ആയിരുന്നു. തോഴി ശശികലയുടേത് 7403. രണ്ടിലകളുടെ അകലത്തിൽ, അധികാരത്തിലും ജയിലിലും അമ്മയും ചിന്നമ്മയും ചേർന്നു നിന്നു.
‘ഞാൻ 29 വയസ്സ് മുതൽ ജയലളിതയ്ക്കൊപ്പമാണ്. ഇപ്പോൾ 62 വയസ്സായി. ജയലളിതയുടെ ഭക്ഷണക്കാര്യത്തിലുൾപ്പെടെ ശ്രദ്ധിച്ചു. ഉയർച്ച താഴ്ചകളിൽ ഒപ്പംനിന്നു–ശശികല ഒരിക്കൽ പറഞ്ഞു. സ്വത്തുകേസിൽ മുൻപ് ബെംഗളൂരു ജയിലിലായപ്പോൾ തനിക്കു മരുന്നുകൾ നൽകാൻ ശശികലയെ അനുവദിക്കണമെന്ന ജയയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അപ്പോളോ ആശുപത്രിയിൽ മന്ത്രിമാർക്കു പോലും പ്രവേശനമില്ലാത്ത ജയയുടെ മുറിയിലും ശശികലയുണ്ടായിരുന്നു.
പക്ഷ, ഇലകളിലൊന്നു കൊഴിഞ്ഞുപോയിരിക്കുന്നു. ജയലളിതയെന്ന ആശ്രയകേന്ദ്രം ഇന്ന് ശശികലയ്ക്കൊപ്പമില്ല. നിയമപരമായ കുരുക്കുകളും മുറുകുന്നു. പാർട്ടിയിലും ശുഭകരമല്ല കാര്യങ്ങൾ. 1991 -96 കാലത്തു മുഖ്യമന്ത്രിയായിരുന്നപ്പോൾ 66 കോടിയുടെ അനധികൃത സ്വത്തു സമ്പാദിച്ചെന്ന കേസിൽ ശശികലയും കൂട്ടാളികളും ശിക്ഷിക്കപ്പെട്ടതോടെ ദ്രാവിഡ രാഷ്ട്രീയം നിർണായക മാറ്റങ്ങൾക്ക് കാതോർക്കുകയാണ്. എഐഎഡിഎംകെയിൽ ശശികലയുഗത്തിന് അവസാനമായോയെന്ന് വരുദിവസങ്ങൾ തെളിയിക്കും.
∙ ‘അമ്മ’യുടെ സ്വന്തം ‘ചിന്നമ്മ’ ആരായിരുന്നു ജയലളിതയ്ക്ക് ശശികല. ഒറ്റവാക്കിൽ ഉത്തരം കണ്ടെത്താനാകില്ല. ‘അമ്മ’ ജയലളിതയുടെ നിഴലായി നിൽക്കുമ്പോഴും പാർട്ടിയിലും ഭരണത്തിലും അധികാരകേന്ദ്രമായിരുന്നു ശശികല. ശശികലയെ ഒഴിവാക്കിയാൽ ജയലളിതയില്ല,തിരിച്ചും.
ഐഎഎസ് ഉദ്യോഗസ്ഥ ചന്ദ്രലേഖയാണ് എൺപതുകളുടെ തുടക്കത്തിൽ ജയലളിതയ്ക്കു ശശികലയെ പരിചയപ്പെടുത്തുന്നത്. ശശികല സാമ്പത്തികമായി തകർച്ചയെ നേരിടുന്ന കാലമായിരുന്നു. ഭർത്താവ് നടരാജന്റെ ജോലി നഷ്ടമായിരുന്നു. വിഡിയോ കട നടത്തുന്ന ശശികലയ്ക്കു ജയയുടെ പാർട്ടി പരിപാടികൾ ചിത്രീകരിക്കാൻ അനുവാദം കൊടുത്താൽ സഹായമാകുമെന്നു ചന്ദ്രലേഖ ജയലളിതയെ അറിയിച്ചു. എഐഎഡിഎംകെയുടെ പ്രചാരണ യോഗങ്ങൾ പകർത്താൻ അനുവാദം ലഭിച്ച ശശികല ജയലളിതയുമായി വേഗത്തിൽ അടുത്തു. തനിക്കു ഭീഷണിയാകുന്നുണ്ടോ എന്നറിയാൻ എംജിആർ നിയോഗിച്ച ചാരസുന്ദരിയായിരുന്നു ശശികലയെന്ന വാദവും അക്കാലത്ത് ഉയർന്നു വന്നെങ്കിലും അതൊന്നും ഇരുവരുടേയും ബന്ധത്തെ ബാധിച്ചില്ല.
എംജിആറിന്റെ മരണ സമയത്ത് എല്ലാവരും തള്ളിപ്പറഞ്ഞപ്പോഴും ശശികല ജയയ്ക്കൊപ്പം നിന്നു. എംജിആറിന്റെ ശവമഞ്ചത്തിൽ നിന്നു ജയയെ തള്ളിത്താഴെയിടുമ്പോൾ ശശികലയാണു താങ്ങാനോടിയെത്തിയത്. 1989ൽ ശശികല പോയസ് ഗാർഡനിലേക്കു താമസം മാറ്റി, ഒപ്പം ഭർത്താവ് ഉൾപ്പെടെ 40 ബന്ധുക്കളും. അന്നു മുതൽ ശശികലയും ജയയ്ക്കൊപ്പം തമിഴ് രാഷ്ട്രീയത്തിൽ ശക്തികേന്ദ്രമായിത്തുടങ്ങി.
∙ മന്നാർഗുഡി മാഫിയ
പോയസ് ഗാർഡന്റെ പൂർണമായ നിയന്ത്രണം ശശികല ഏറ്റെടുത്തു,അമ്മയുടേയും. പാചകക്കാരയും വീട്ടുജോലിക്കാരെയും ഡ്രൈവർമാരെയും ശശികല നിയമിച്ചു. എല്ലാവരും തന്റെ നാടായ മന്നാർഗുഡിയിൽ നിന്ന്. ജയലളിതയ്ക്ക് മറ്റുള്ളവരെ അറിയിക്കാനുള്ള തീരുമാനങ്ങളും ഉത്തരവുകളും ശശികലയിലൂടെ പുറത്തുവന്നു. 1991ൽ ജയ മുഖ്യമന്ത്രിയായതോടെ ശശികല കൂടുതൽ ശക്തയായി. ബന്ധുക്കൾ അതിവേഗം കോടീശ്വരായി. മന്ത്രിമാർ ജയയെ കാണാൻ ശശികലയുടെ അനുവാദത്തിനായി കാത്തുനിന്നു. ശശികലയുടെ മരുമകൻ സുധാകരനെ ജയലളിത ദത്തുപുത്രനായി സ്വീകരിച്ചു. കോടികൾ മുടക്കി 1995ൽ നടത്തിയ സുധാകരന്റെ വിവാഹം വിവാദമായി. ഭരണനഷ്ടമായപ്പോൾ കേസുകൾ കൂട്ടത്തോടെയെത്തി.
∙ ശശികലയും ജയലളിതയും വേർപിരിയുന്നു
‘ശശികലയുമായി ഇനി ബന്ധമില്ല. സുധാകരനെ നിയമപ്രകാരം ദത്തെടുത്തിട്ടില്ല. എന്നെ ഉപയോഗിച്ച് പലരും അഴിമതി നടത്തുകയായിരുന്നു’–ജയലളിത 1996ൽ പറഞ്ഞു. പക്ഷേ, ജയിൽവാസം കഴിഞ്ഞു പതിനൊന്നു മാസത്തെ ഇടവേളയ്ക്കുശേഷം ശശികല വീണ്ടും പോയസ് ഗാർഡനിലെത്തി. 1991ൽതന്നെ ശശികലയുടെ ഭർത്താവ് നടരാജനെ ജയലളിത പുറത്താക്കിയിരുന്നു. സുധാകരനുമായും ജയലളിത അകന്നു. പക്ഷ, ശശികലയുടെ മടങ്ങിവരവിനുശേഷം ബന്ധുക്കൾ പാർട്ടിയിൽ വീണ്ടും പിടിമുറുക്കി. ചിലർ എംപിമാരും എംഎൽഎമാരുമായി. മറ്റുള്ളവർ എസ്റ്റേറ്റ്മേഖലകളിലും പിടിമുറുക്കി.
ജയലളിത അധികാരമേറ്റ് ആറു മാസത്തിനകം, 2011 ഡിസംബറിൽ ശശികലയും കൂട്ടാളികളും പോയസ് ഗാർഡനിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്തായി. ദത്തുപുത്രനായിരുന്ന വി.എൻ.സുധാകരൻ, ഉറ്റതോഴി ശശികല, ശശികലയുടെ ഭർത്താവ് നടരാജൻ എന്നിവരുൾപ്പെടെ 14 പേരാണ് പുറത്തായത്. ‘സൂപ്പർ’ മുഖ്യമന്ത്രി ചമഞ്ഞു പാർട്ടിക്കുള്ളിലും സർക്കാർ തലത്തിലും ഇടപെട്ടതാണു ശശികലയ്‌ക്കു പുറത്തേക്കുള്ള വഴി തുറന്നത്. പുറത്താക്കിയവരുമായി പാർട്ടി അണികൾ ഒരു തരത്തിലുള്ള ബന്ധവും തുടരരുതെന്നു നിർദേശിച്ച ജയലളിത പാർട്ടി മാസിക ‘നമതു എംജിആറിന്റെ’ പബ്ലിഷർ പദവി ശശികലയിൽനിന്നു തിരിച്ചെടുത്തു. മന്നാർഗുഡി സംഘത്തിനു പങ്കുള്ള ഡിസ്റ്റിലറി, റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കെതിരെ നടപടി തുടങ്ങി.
എന്നാൽ, കഥ അവിടെ അവസാനിച്ചില്ല. ജയയ്ക്ക് ഇഷ്ടമല്ലാത്ത, തന്റെ ഭർത്താവ് നടരാജനെ വേണ്ടെന്നുവച്ചുകൊണ്ട് ജയയ്ക്കരികിലേക്ക് ശശികല മടങ്ങിയെത്തി. മുൻപ് ഡിഎംകെ അനുയായി ആയിരുന്ന നടരാജൻ വീണ്ടും ആ ചേരിയിലേക്ക് ചേക്കേറി.
∙ ജയയുടെ മരണവും ശശികലയുടെ തിരിച്ചുവരവും
അമ്മ പോയാൽ ചിന്നമ്മയാണെന്നത് രഹസ്യമായിരുന്നില്ല. ചിന്നമ്മയും അതിനുള്ള ഒരുക്കത്തിലായിരുന്നു. ‘അമ്മ’യുടെ നേർ പ്രതിഛായയാകാനുള്ള ശ്രമമായിരുന്നു പിന്നെ. വേഷത്തിലും ഭാവത്തിലും അതു പ്രകടമായി. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയാക്കിയ പ്രമേയവുമായി നേതാക്കൾ കാണാനെത്തിയപ്പോൾ തന്നെ വേഷത്തിൽ മാറ്റം വരുത്തിയിരുന്നു.
ഇടംകയ്യിൽ ജയയുടേതു പോലെ കറുത്ത സ്ട്രാപ്പുള്ള വാച്ച്, നെറ്റിയിൽ പൊട്ടിനു മുകളിലായി ജയയുടേതുപോലെ കാവിനിറത്തിൽ ഗോപിക്കുറി, ഇരുകൈകളിലും ഒറ്റവെള്ളക്കൽ മോതിരങ്ങൾ, വലംകയ്യിൽ ഒറ്റ സ്വർണവള എന്നിവ കൂടിയായതോടെ മേക്ക് ഓവർ പൂർണം. വേഷത്തിൽ മാത്രമല്ല നടത്തത്തിലും ശാന്തമായുള്ള കൈകൂപ്പലിലും നേതാവിന്റെ ശരീരഭാഷ കൊണ്ടുവരാൻ ശശികലയ്ക്കായി. പക്ഷേ, പനീർശെൽവമെന്ന നേതാവിനെ മനസിലാക്കുന്നതിൽ ശശികലയ്ക്ക് പിഴച്ചു.
∙ ഇനി മുന്നിലുള്ളത്
മുഖ്യമന്ത്രി പദത്തിലേക്ക് ശശികലയ്ക്ക് ഒരു വിശ്വസ്തനെ നിയമിക്കാം. ഭർത്താവ് നടരാജനും മന്നാർഗുഡി മാഫിയയ്ക്കും പിന്നിൽനിന്ന് കാര്യങ്ങളെ നിയന്ത്രിക്കാം. പക്ഷേ, ഇതിനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നത് പാർട്ടിയിലെ എതിർപ്പാണ്. ശശികലയുടെ മന്നാർഗുഡി മാഫിയയ്ക്കെതിരെ പാർട്ടിയിൽ നേരത്തെ എതിർപ്പ് ശക്തമായിരുന്നു. പാർട്ടി നേതാക്കൾ ശശികലയ്ക്കെതിരെ പരസ്യമായി നിലപാടെടുത്തിരുന്നു. അന്ന് ശശികലയ്ക്ക് തുണയായത് ജയലളിതയാണ്.
ശശികല നിയമക്കുരുക്കിയായതോടെ പാർട്ടി എംഎൽഎമാർ പനീർശെൽവം പക്ഷത്തേക്ക് കൂറുമാറാൻ സാധ്യതയുണ്ട്. ജയയുടെ ‘ഒറ്റയാൾ’ പാർട്ടിയിൽ രണ്ടാനിര നേതൃത്വമില്ലെന്നതും തിരിച്ചടിയാണ്. തമിഴ്നാട്ടിൽ നീണ്ട വർഷത്തേക്കുള്ള നിക്ഷേപത്തിന് തയ്യാറെടുക്കുന്ന ബിജെപി നിലപാടുകളും നിർണായകമാകും. ശശികലയേക്കാൽ പനീർശെൽവമെന്ന നേതാവിനെ പിന്തുണയ്ക്കുന്നതാണ് നല്ലതെന്ന തീരുമാനത്തിലേക്ക് അവരെത്തിയാൽ ശശികലയുഗത്തിന് തൽക്കാലത്തേക്കെങ്കിലും അവസാനമാകും. തിരിച്ചുവരവ് പ്രയാസമാണ്. ജയലളിതയെന്ന ശക്തികേന്ദ്രം അവർക്കൊപ്പമില്ലെന്നതുതന്നെ കാരണം.