ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം വേണ്ടിയിരുന്നില്ലെന്ന മുലായം സിംഗ് യാദവിന്റെ നിലപാട് തള്ളി സമാജ് വാദി പാർട്ടി. മുലായത്തിന്റെ നിലപാടുകളെ ബഹുമാനിക്കുന്നെങ്കിലും കോൺഗ്രസുമായുള്ള സഖ്യവുമായി മുന്നോട്ട് പോകുമെന്ന് പാർട്ടി വക്താവ് രവിദാസ് മെഹ്‌റോത്ര വ്യക്തമാക്കി. അതേസമയം, മുലായത്തെ അനുനയിപ്പിക്കാൻ അഖിലേഷ് യാദവ് ശ്രമം തുടങ്ങി.
രാഹുൽ ഗാന്ധിയും അഖിലേഷുമായുള്ള തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കു പിന്നാലെയാണ് മുലായം കോൺഗ്രസുമായുള്ള സഖ്യത്തെ എതിർത്തു സംസാരിച്ചത്. സഖ്യത്തിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവർക്ക് സീറ്റു ലഭിച്ചില്ലെന്നുമായിരുന്നു മുലായത്തിന്റെ വിമർശനം. മുലായത്തിന്റെ നിലപാടിന് കാരണം അറിയില്ലെന്നും, എന്താണെങ്കിലും കോൺഗ്രസുമായുള്ള സഖ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പാർട്ടി വക്താവും ലോക്സഭാ എം പിയുമായ രവിദാസ് മെഹ്‌റോത്ര പറഞ്ഞു.
മുലായം എന്നും കോൺഗ്രസിന്റെ പ്രത്യയ ശാസ്ത്രങ്ങൾക്ക് എതിരായിരുന്നു. എന്നാൽ കാലം മാറിയെന്നും നിലവിലെ സാഹചര്യത്തിൽ സഖ്യം ആവശ്യമാണെന്നും സമാജ് വാദി പാർട്ടിയുടെ ലോക്സഭാ എം പി ജൂഹി സിംഗ് പറഞ്ഞു. അതേസമയം, പിതാവിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ്. ലക്നൗ , കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജയിക്കാൻ മുലായത്തിന്റെ പിന്തുണ ആവശ്യമാണെന്നാണ് വിലയിരുത്തുന്നത്. റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ പത്ത് സീറ്റുകളും കോൺഗ്രസിന് വിട്ടുകൊടുക്കാനുള്ള തീരുമാനമാണ് മുലായത്തെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.