സമാജ്വാദി പാർട്ടി പിളർപ്പിലേക്കു നീങ്ങുന്നുവെന്ന സൂചനകൾ ശരിവച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ രാംഗോപാൽ യാദവിനെയും പാർട്ടിയിൽനിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് ആറു വർഷത്തേക്കാണ് ഇരുവരെയും പുറത്താക്കിയത്. രാം ഗോപാൽ യാദവ് തന്റെ മകന്റെ ഭാവി തകർക്കുകയാണെന്നും ഇക്കാര്യം അഖിലേഷ് തിരിച്ചറിയുന്നില്ലെന്നും തീരുമാനം പ്രഖ്യാപിച്ച മുലായം സിങ് യാദവ് ആരോപിച്ചു. അഖിലേഷിന് പകരം പുതിയ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തന്റെ നിലപാട് വിശദീകരിക്കാൻ അഖിലേഷ് യാദവ് രാത്രി ഒൻപതിന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട സാഹചര്യത്തിൽ അഖിലേഷ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നാണ് സൂചന. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് അഖിലേഷിനും രാംഗോപാൽ യാദവിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനു പിന്നാലെയാണ് ഇരുവരെയും പുറത്താക്കിയത്. മുലായം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി പട്ടികയ്ക്ക് സമാന്തരമായി മറ്റൊരു സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിനാണ് അഖിലേഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
നേരത്തെ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും, ഇളയച്ഛനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവപാല്‍ യാദവും തമ്മിലുളള മൂപ്പിളമ തര്‍ക്കം സ്ഥാനാര്‍ഥി നിര്‍ണയത്തിലും വന്നതോടെയാണ് സമാജ്‍വാദി പാര്‍ട്ടിക്കുളളില്‍ പ്രതിസന്ധി രൂക്ഷമായത്. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് അഖിലേഷ് യാദവ് അനുകൂലികളെ ശിവപാല്‍ യാദവ് വെട്ടിനിരത്തി. സ്ഥാനാര്‍ഥിപട്ടിക ശിവപാല്‍ യാദവ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത് എരിതീയില്‍ എണ്ണയൊഴിക്കുന്നതായി. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കു സീറ്റ് നിഷേധിച്ചതിനെതിരെ അഖിലേഷ് യാദവ്, പിതാവ് മുലായം സിങ് യാദവിനെ കണ്ടു പ്രതിഷേധം അറിയിച്ചു.
തുടർന്ന് സീറ്റു നിഷേധിക്കപ്പെട്ട എംഎൽഎമാർ അഖിലേഷിനെ സന്ദർശിച്ചശേഷം മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. പിന്നാലെ, അഖിലേഷ് യാദവ് 235 പേരുടെ ബദല്‍ സ്ഥാനാര്‍ഥിപട്ടിക പുറത്തുവിട്ടു. അഖിലേഷിനെ അനുകൂലിച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് രാംഗോപാല്‍ യാദവ് പരസ്യമായി രംഗത്തെത്തി. സമവായശ്രമത്തിന്റെ ഭാഗമായി ശിവപാല്‍ യാദവുമായി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് കൂടിക്കാഴ്ച നടത്തി.
അഖിലേഷ് തയാറാക്കിയ ബദൽ സ്ഥാനാർഥിപ്പട്ടികയിലുള്ളവർ എസ്‌പിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ പ്രത്യേക ചിഹ്നത്തിൽ മൽസരിച്ചേക്കുമെന്നാണ് സൂചന. അതേസമയം, അഖിലേഷിന്റെ എതിർപാളയത്തിനു നേതൃത്വംകൊടുക്കുന്ന മുലായത്തിന്റെ സഹോദരൻ ശിവ്‌പാലിനും അദ്ദേഹത്തിന്റെ അനുയായികൾക്കും സീറ്റുണ്ട്. രണ്ടുമാസം മുൻപ് അഖിലേഷ് പുറത്താക്കിയ ശിവ്പാൽ പാളയത്തിലെ 10 മന്ത്രിമാരും വീണ്ടും മൽസരിക്കും.