ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍, തമിഴ്നാട്ടില്‍ ഭരണം സ്തംഭിച്ചു. നയപരമായ തീരുമാനങ്ങള്‍ എടുക്കാനാകുന്നില്ല. കൊടിയ വരള്‍ച്ച നേരിടാന്‍ ഒരുമുന്നൊരുക്കവും ഇല്ല. ഭരണസ്തംഭനം ജനജീവിതത്തെയും ബാധിച്ചുതുടങ്ങി.
അമ്മയുടെ ഉണ്മയാന പിന്‍ഗാമി ആര് എന്ന തര്‍ക്കത്തിനിടെ തമിഴ് മക്കളുടെ ജീവിതം വരളുകയാണ്. ഒ. പനീര്‍സെല്‍വവും വി.കെ. ശശികലയും ജയലളിതയുടെ പേരില്‍ അധികാരത്തിന് വേണ്ടി പോരാടുമ്പോള്‍ സെക്രട്ടേറിയറ്റ് നിശ്ചലം. മുതിര്‍ന്ന സെക്രട്ടറിമാര്‍ക്കുപോലും എന്തുചെയ്യണമെന്ന് ഒരുപിടിയുമില്ല. വരള്‍ച്ച മുന്‍കൂട്ടികണ്ട് പരിഹാര നടപടികള്‍ എടുക്കേണ്ട സമയമാണിത്.
സര്‍ക്കാരിന്റെ ഉപദേഷ്ടാവും ജയലളിതയുടെ വലംകൈയുമായിരുന്ന ഷീലാ ബാലകൃഷ്ണന്റെ അഭാവം ഭരണം നിശ്ചലമാക്കിയതിന് പ്രധാന കാരണമാണ്. ജയലളിത ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍പോലും ഭരണകാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഇവരായിരുന്നു പ്രധാന പങ്കുവഹിച്ചത്. സെക്രട്ടേറിയറ്റില്‍ നിന്ന് ഫയലുകള്‍ നീങ്ങാത്തതിനാല്‍ മറ്റുസര്‍ക്കാര്‍ ഒാഫിസുകളുടെ പ്രവര്‍ത്തനവും താളംതെറ്റുന്നു.
രാഷ്ടീയ അനിശ്ചിതത്വം തുടര്‍ന്നാല്‍ ചെന്നൈ മെട്രോ ഉള്‍പ്പടെയുള്ള വന്‍കിട പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും താളംതെറ്റും. കഴിഞ്ഞ ഒക്ടോബറില്‍ കാലാവധികഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. രാജി സമര്‍പിച്ച് കസേരയില്‍ തുടരുന്ന മുഖ്യമന്ത്രി. മന്ത്രിസഭാംഗങ്ങളില്‍ ഭൂരിഭാഗവും മറുചേരിയില്‍.