നോട്ട് അസാധുവാക്കൽ നടപടി പ്രാബല്യത്തിലായ 2016 നവംബർ ഒൻപത് മുതൽ ഇതുവരെ വിവിധ ബാങ്കുകളിലായി വൻതോതിൽ കള്ളപ്പണ നിക്ഷേപം നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. മൂന്നു മുതൽ നാലു ലക്ഷം കോടി രൂപ വരെയുള്ള കള്ളപ്പണ നിക്ഷേപം നടന്നതായാണ് വിവരം. ധനവകുപ്പിന്റെ നിർദ്ദേശപ്രകാരം ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രാജ്യവ്യാപകമായി നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബാങ്കുകളിൽ വ്യാപകമായ തോതിൽ കള്ളപ്പണം എത്തിയതായി കണ്ടെത്തിയത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടത്തിയ പരിശോധനകളിലെ കണ്ടെത്തലുകൾ ഇങ്ങനെ:
∙ മൂന്നു മുതൽ നാലു ലക്ഷം കോടി രൂപ വരെയുള്ള കള്ളപ്പണ നിക്ഷേപം വിവിധ ബാങ്കുകളിൽ നടന്നു
∙ കൃത്യമായ രേഖകളില്ലാത്ത നിക്ഷേപങ്ങളിൽ 16,000 കോടി രൂപയുടെ നിക്ഷേപങ്ങളും വിവിധ സഹകരണ ബാങ്കുകളിലാണ്.
∙ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി മാത്രം നിക്ഷേപിക്കപ്പെട്ടത് 10,700 കോടി രൂപ.
∙ രാജ്യത്തെ 60 ലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകളിൽ നോട്ട് അസാധുവാക്കലിന് ശേഷം രണ്ടു ലക്ഷത്തിന് മുകളിലുള്ള തുകകൾ നിക്ഷേപമായെത്തി.
∙ നോട്ട് അസാധുവാക്കലിന് മുൻപ് നിഷ്ക്രിയമായിരുന്ന അക്കൗണ്ടുകളിൽ മാത്രം ഇതുവരെ നിക്ഷേപിക്കപ്പെട്ടത് 25,000 കോടി രൂപയാണ്.
∙ നോട്ട് അസാധുവാക്കൽ നടപടിക്കു പിന്നാലെ വായ്പ തിരിച്ചടിവായി മാത്രം 80,000 കോടി രൂപയുടെ കറൻസികൾ ബാങ്കുകളിലെത്തി.