ഇസ്ലാമിനെ എറ്റവും അപകടകരവും വസ്തുതാ വിരുദ്ധവുമായി വ്യാഖാനിച്ച് ഇന്ത്യയിലെ മദ്രസാ വിദ്യാഭ്യാസത്തെയാകെ വർഗ്ഗീയവത്കരിക്കുന്നത് നിന്ദ്യമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. ഇസ്ലാം മതപാഠശാലകളായ മദ്രസകൾ, ആർഎസ്എസ് നടത്തി വരുന്ന സരസ്വതി ശിശു മന്ദിരങ്ങൾ പോലെ തന്നെ വിദ്വേഷം കുത്തിവെയ്ക്കുന്നതാണെന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും വിദ്വേഷം കലർന്ന പ്രസ്താവനകൾ നടത്തി 'നിഷ്പക്‌ഷത' അവകാശപ്പെടുന്നവർ ഇന്ത്യൻ മതേതരത്വത്തിന്റെ ശാപമാണെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ഈ വിഷയത്തിൽ കുറ്റകരമായ മൗനം കാത്തുസൂക്ഷിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും സഖ്യ കക്ഷിയായ മുസ്ലിം ലീഗും ഏതു രാഷ്ട്രീയത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
ഈ വിഷയത്തിൽ കുറ്റകരമായ മൗനം കാത്തുസൂക്ഷിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും സഖ്യ കക്ഷിയായ മുസ്ലിം ലീഗും ഏതു രാഷ്ട്രീയത്തിനു വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നത് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള ത്രീവ്രവാദ ഗ്രൂപ്പ്പുകളുടെ ആശയങ്ങളെ പരസ്യമായി തളളി പറഞ്ഞു കൊണ്ട് അതിനെതിരെ ശക്തമായ പ്രചരണം നടത്തിയവരാണ് ഇന്ത്യയിലെ എല്ലാ പ്രധാന മുസ്ലിം വിശ്വാസി വിഭാഗങ്ങളും അവയുടെ പണ്ഡിതരും.
ഇസ്ലാം മതപാഠശാലകളായ മദ്രസകൾ, ആർഎസ്എസ് നടത്തി വരുന്ന സരസ്വതി ശിശു മന്ദിരങ്ങൾ പോലെ തന്നെ വിദ്വേഷം കുത്തിവെയ്ക്കുന്നതാണ് എന്നു പ്രസ്താവിച്ചിരിക്കുകയാണ് മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ് വിജയ് സിംഗ്. ഈ ദൗർഭാഗ്യകരമായ പ്രസ്താവനക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും പരാതികളും പ്രതിഷേധങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ഹൈദ്രാബാദ് പോലീസ് ദിഗ് വിജയ് സിംഗിനെതിരെ കേസെടുത്ത് എഫ്.ഐ.ആർ റെജിസ്റ്റർ ചെയ്യുകയും ചെയ്തിരിക്കുന്നു.
സരസ്വതി ശിശുമന്ദിരങ്ങൾ വഴി ആർഎസ്എസ് നടത്തി കൊണ്ടിരിക്കുന്നത് ഹിന്ദുമത പഠനമല്ല മറിച്ച് സിലബസുകളിൽ ചരിത്രവിരുദ്ധതയും കപട ദേശീയതയും കുത്തിനിറക്കലാണ്. മദ്രസാ വിദ്യാഭ്യാസത്തിന്റെ വസ്തുതകളും ചരിത്രവും പരിശോധിക്കാതെ പടച്ചു വിടുന്ന ഇത്തരം പ്രസ്താവനകൾ മൃദു ഹിന്ദുത്വ പ്രീണന രാഷ്ട്രീയം ലക്ഷ്യമാക്കിയുള്ളതു മാത്രമാണെന്നതിൽ സംശയമില്ല. ഇന്ത്യയിൽ മദ്രസാ വിദ്യാഭ്യാസത്തിന്റെ ചരിത്രത്തിന്, മുസ്ലിം സമുദായ പരിഷ്കരണ മുന്നേറ്റത്തിന് തുടക്കം കുറിച്ച സർ സയിദ് അഹമ്മദ് സാഹിബിനോളം പഴക്കമുണ്ട്. ദിയോബന്ദി,ബാരൽവി തുടങ്ങിയ നിരവധി ഇസ്ലാം സെമിനാരികൾ മതനവീകരണ പ്രയത്നങ്ങളിൽ നിർണായക പങ്കു വഹിച്ചവയാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഇന്ത്യയിൽ പ്രമുഖ മൗലാനമാരെല്ലാം തന്നെ ശക്തമായ സാമ്രാജ്യത്യ വിരോധം പ്രകടിപ്പിച്ചവരായിരുന്നു. എന്നു മാത്രമല്ല മതാടിസ്ഥാനത്തിലുള്ള രാജ്യത്തിന്റെ വിഭജനത്തെ എതിർത്തവരുമായിരുന്നു എന്ന് രാം പുനിയാനി ഉൾപ്പെടെയുള്ളവർ ചൂണ്ടി കാണിക്കുന്നു. മത പഠന ശാലകൾ തീവ്രവാദത്തിന്റെ ജന്മ കേന്ദ്രങ്ങളായി മാറിയ പാകിസ്താന്റെ അനുഭവം നമുക്ക് അറിയാം. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ഭരണത്തിനെതിരെ 'വിശുദ്ധ യുദ്ധം' നയിക്കാനെന്ന പേരിൽ അമേരിക്ക ഒഴുക്കിയ പണക്കൊഴുപ്പിൽ കെട്ടി പൊക്കിയ ആ പാഠശാലകൾ ഇസ്ലാമിനെ എറ്റവും അപകടകരവും വസ്തുതാ വിരുദ്ധവുമായി വ്യാഖാനിച്ചു കൊണ്ടാണ് നമ്മൾ ഇന്നും അഭിമുഖീകരിക്കുന്ന ത്രീവ്രവാദ ഭീതികൾക്ക് രൂപം കൊടുത്തത്. ആ അളവുകോൽ വെച്ചു കൊണ്ട് ഇന്ത്യയിലെ മദ്രസാ വിദ്യാഭ്യാസത്തെയാകെ വർഗ്ഗീയവത്കരിക്കുന്നത് അങ്ങേയറ്റം നിന്ദ്യമാണ്.
ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള ത്രീവ്രവാദ ഗ്രൂപ്പ്പുകളുടെ ആശയങ്ങളെ പരസ്യമായി തളളി പറഞ്ഞു കൊണ്ട് അതിനെതിരെ ശക്തമായ പ്രചരണം നടത്തിയവരാണ് ഇന്ത്യയിലെ എല്ലാ പ്രധാന മുസ്ലിം വിശ്വാസി വിഭാഗങ്ങളും അവയുടെ പണ്ഡിതരും. ഇതൊന്നും പരിഗണിക്കാതെയുള്ള വിദ്വേഷം കലർന്ന പ്രസ്താവനകൾ നടത്തി 'നിഷ്പക്‌ഷത' അവകാശപ്പെടുന്നവരാണ് ഇന്ന് ഇന്ത്യൻ മതേതരത്വത്തിന്റെ ശാപം. ഈ വിഷയത്തിൽ കുറ്റകരമായ മൗനം കാത്തുസൂക്ഷിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും സഖ്യ കക്ഷിയായ മുസ്ലിം ലീഗും ഏതു രാഷ്ട്രീയത്തിനു വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നത് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.