റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. തലസ്ഥാന വീഥിയില്‍ ഇന്ത്യയുടെ ചരിത്രവും സംസ്കാരവും ഇഴചേര്‍ന്ന പരേഡ് പ്രൗഢകാഴ്ചയായി. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുഖ്യാതിഥിയായി. കനത്ത സുരക്ഷയിലായിരുന്നു ചടങ്ങുകള്‍. സ്വാതന്ത്ര്യസമരത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു. മുഖ്യാതിഥി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ സാന്നിധ്യത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തി.
പ്രൗഢഗംഭീര സദസിനെ സാക്ഷിനിര്‍ത്തി ഇന്ദ്രപ്രസ്ഥത്തിന്‍റെ രാജവീഥിയില്‍ ഇന്ത്യയുടെ സംസ്കാരവും ശക്തിയും വൈവിധ്യവും നിറഞ്ഞു. കരനാവികവ്യോമസേനകളുടെ ശക്തി പ്രകടനമായിരുന്നു ആദ്യം. മലയാളിയായ ലെഫ്റ്റനന്‍റ് കമന്‍ഡാന്‍റ് അപര്‍ണ നായരുടെ നേതൃത്വത്തിലായിരുന്നു നാവിക സേന പരേഡില്‍ അണിനിരന്നത്. രാജ്യത്തിന്‍റെ പാരമ്പര്യം പ്രകടമാക്കി 17 സംസ്ഥാനങ്ങളിലേയും ഏഴു മന്ത്രാലയങ്ങളിലേയും വര്‍ണാഭമായ ഫ്ളോട്ടുകള്‍.
ബി.എസ്.എഫിന്‍റെ ഒട്ടകപ്പട, സി.ആര്‍.പി.എഫ്, അസം, പഞ്ചാബ്, മദ്രാസ് ഉള്‍പ്പെടെ 62 വ്യത്യസ്ത റെജിമെന്‍റുകളിലെ അംഗങ്ങള്‍. ഒപ്പം ഇത് ആദ്യമായി ഇന്ത്യയുടെ ബ്ളാക് ക്യാറ്റ്സ്, നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡും പരേഡില്‍ അണിനിരന്നു. യു.എ.ഇയുടെ പ്രസിഡന്‍റ്ഷ്യല്‍ ഗാര്‍ഡ് അംഗങ്ങളുള്‍പ്പെടെ 144 പേരടങ്ങിയ അബുദാബി സൈന്യവും മ്യൂസിക് ബാന്‍ഡും ഇന്ത്യയുടെ വൈവിധ്യത്തിനൊപ്പം ചേര്‍ന്നു.
പാക് അധീനകശ്മീരില്‍ മിന്നലാക്രമണം നടത്തിയ സൈനികര്‍ക്കും, മറ്റ് വീര സൈനികര്‍ക്കും രാഷ്ട്രപതി പുരസ്കാരം സമ്മാനിച്ചു. പാക് ഭീകരര്‍ ആക്രമണത്തിന് ശ്രമിച്ചേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രാജ്പഥ് പൂര്‍ണമായും സുരക്ഷാ വലയത്തിലായിരുന്നു. ഈ സുരക്ഷാ വിന്യാസിത്തിലും ബുദ്ധിമുട്ടുകളില്ലാതെ വന്‍ജനസഞ്ചയം പരേഡിന് സാക്ഷികളായി.