ഡൽഹിയിലെ സർക്കാർ സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച ഒൻപതു കുട്ടികള്‍ക്കു ഭക്ഷ്യവിഷബാധ. ഇവർ കഴിച്ച ഉച്ചഭക്ഷണത്തിൽ ചത്ത എലിയെക്കണ്ടതായാണ് ആരോപണം. ആറ് മുതൽ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികൾക്കാണു ഭക്ഷ്യവിഷബാധയേറ്റത്. വിദ്യാർഥികളെ മാളവ്യനഗറിലെ മദൻമോഹൻ മാളവ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കുട്ടികളുടെ കാര്യത്തിലുള്ള വീഴ്ചവരുത്തൽ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ വ്യക്തമാക്കി. സംഭവത്തിൽ എഫ്ഐആർ ഫയൽ ചെയ്യുമെന്നും കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
ജൻ ചേതന ജാഗ്രിതി ആൻഡ് ശൈക്ഷാനിക് വികാസ് എന്ന ഏജൻസിക്കാണ് ഉച്ചഭക്ഷണ വിതരണച്ചുമതല. ആലു പൂരിയും സബ്ജിയുമായിരുന്നു വ്യാഴാഴ്ചത്തെ ഉച്ചഭക്ഷണം. രണ്ട് ചത്ത എലികളാണ് ഇതിൽ കണ്ടെത്തിയതെന്ന് സ്കൂൾ അധികൃതർ ദേശീയമാധ്യമങ്ങളോട് അറിയിച്ചു. ഇതില്‍ ഒരു എലിയെ കൂടുതൽ പരിശോധനകൾക്കായി കൈമാറിയെന്നും അവർ വ്യക്തമാക്കി. നാലു കുട്ടികൾക്ക് ഛർദ്ദിൽ ആണ് അനുഭവപ്പെട്ടത്. മറ്റുള്ളവർക്കു വയറുവേദനയും.
ഇത്തരം വീഴ്ചകൾ അംഗീകരിക്കാനാകാത്തതാണെന്നു മാതാപിതാക്കളും വ്യക്തമാക്കി. ഭക്ഷണം പാകം ചെയ്യുമ്പോൾ വൃത്തിയും ശുചിത്വവും കർശനമായി നിരീക്ഷിക്കണമെന്നു കോൺഗ്രസ് നേതാവ് കിരൺ വാലിയ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും വാലിയ വ്യക്തമാക്കി.