നിർത്താതെ കരയുന്ന കുഞ്ഞിനെയും നിസ്സഹായരായി നിൽക്കുന്ന മാതാപിതാക്കളെയും കണ്ടു സങ്കടം തോന്നിയാണ് ഹാപ്പ തിരുനെൽവേലി എക്സ്പ്രസിൽ സഞ്ചരിച്ച പെൺകുട്ടി ട്വിറ്ററിൽ അങ്ങനെയൊരു പോസ്റ്റിട്ടത്. മുംബെയിലും പൂനെയിലും രത്നഗിരിയിലുമുള്ള സുഹൃത്തുക്കൾ സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് നേഹബാപ്റ്റ എന്ന പെൺകുട്ടി സഹയാത്രികരുടെ ബുദ്ധിമുട്ടു വിവരിച്ചുകൊണ്ടും കുഞ്ഞിന് പാൽ ആവശ്യപ്പെട്ടുകൊണ്ടും ട്വീറ്റ് ചെയ്്തത്.
ഭാഗ്യമെന്നു പറയട്ടെ നേഹയുടെ സുഹൃത്തുക്കൾ വഴി ഈ ട്വീറ്റ് കാണാനിടയായ കൊങ്കൺ റയിൽവേ അധികൃതർ തന്നെ വിശന്നുതളർന്ന കുഞ്ഞിന് ഉടനെ പാൽ നൽകാനുള്ള ഏർപ്പാടുകൾ ചെയ്തു. തിരുനെൽ വേലിയിൽ നിന്നു ട്രെയിനിൽ കയറിയ ദമ്പതികൾ കുഞ്ഞിനുകൊടുക്കാൻ പാൽ കൈയിൽ കരുതിയിരുന്നെങ്കിലും ചൂടുമൂലം പാൽ ചീത്തയായിപ്പോയി. വിശന്നു തുടങ്ങിയ കുഞ്ഞ് നിർത്താതെ കരഞ്ഞതിനെത്തുടർന്ന് സഹയാത്രികൾ കാര്യം തിരക്കി. ട്രെയിനിലെ പാൻട്രികാറിലും പാൽ ലഭ്യമായിരുന്നില്ല. പിന്നെ അവരുടെ മുന്നിലുണ്ടായിരുന്ന ഏക പോംവഴി രത്നഗിരി റയിൽവേസ്റ്റേഷനിലെത്തുന്നതുവരെ കാത്തിരിക്കുക എന്നതായിരുന്നു. പക്ഷെ വിശന്നുകരയുന്ന കുഞ്ഞിനെ അത്രയുംനേരം എങ്ങനെ സമാശ്വസിപ്പിക്കും എന്നവർക്ക് അറിയുമായിരുന്നില്ല. അങ്ങനെയാണ് നേഹബാപ്റ്റ ഈ സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.
നേഹബാപ്റ്റയുടെ ഈ ട്വീറ്റ് സുഹൃത്തുക്കൾ പങ്കുവെയ്ക്കുകയും ചെയ്തു. ഈ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട റെയിൽവേ അധികൃതർ സംഭവത്തിന്റെ ഗൗരവംകണക്കിലെടുത്ത് കോലാട് സ്റ്റേഷനിൽ പാലെത്തിച്ച് കുഞ്ഞിനു നൽകി. അത്യാവശ്യ ഘട്ടത്തിൽ റയിൽവേ നൽകിയ സഹായത്തിനു നേഹ ട്വിറ്ററിലൂടെ നന്ദി പറയുകയും ചെയ്തു. ഈ ട്വീറ്റിലൂടെയാണ് നല്ല വാർത്ത ലോകമറിഞ്ഞത്.