കാർ റേസിങ്ങിലെ യുവ താരം അശ്വിൻ സുന്ദറും (27) ഭാര്യ നിവേദിതയും വാഹനാപകടത്തിൽ മരിച്ചു. ഇന്നു പുലർച്ചെ ചെന്നൈയിലുണ്ടായ അപകടത്തിലാണു മരണം. അശ്വിനും ഭാര്യയും സഞ്ചരിച്ച ബിഎംഡബ്യു കാർ, നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിൽ ഇടിച്ചു തീപിടിക്കുകയായിരുന്നു. കാറിന്റെ വാതിലുകൾ തുറക്കാൻ സാധിക്കാതെ അശ്വിനും ഭാര്യയും ഉള്ളിൽ അകപ്പെട്ടു മരിക്കുകയായിരുന്നു.
അശ്വിനാണ് കാർ ഒാടിച്ചിരുന്നത്. ഭാര്യ നിവേദിത ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ആണ്. എംആർസി നഗറിലുള്ള സുഹൃത്തിന്റെ വീട്ടിൽനിന്നു പോരൂരിലെ സ്വന്തം വീട്ടിലേക്കു പോകുമ്പോഴാണ് അപകടം ഉണ്ടായത് എന്നാണു പൊലീസ് പറയുന്നത്. വഴിയാത്രക്കാർ ആണു വാഹനാപകടം ചെന്നൈ സിറ്റി പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചത്. അടയാർ ട്രാഫിക് സ്റ്റേഷനിലെ ഒരു സംഘം സ്ഥലത്ത് എത്തിയെങ്കിലും കാറിനു തീപിടിച്ചതിനാൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. മൈലാപൂരിൽനിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി അരമണിക്കൂറിൽ അധികം സമയം ചെലവഴിച്ചാണു തീ അണച്ചത്. പൊലീസ് സംഘം കാർ പൊളിച്ചാണു ദമ്പതികളുടെ മൃതദേഹം പുറത്തെടുത്തത്. ഇവ പോസ്റ്റ്മോർട്ടത്തിനായി റോയ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.
തുടക്കത്തിൽ കാറിലുണ്ടായിരുന്നവരെ തിരിച്ചറിയാൻ പൊലീസിനു സാധിച്ചിരുന്നില്ല. പിന്നീട്, കാറിന്റെ റജിസ്ട്രേഷൻ നമ്പറിന്റെ സഹായത്തോടെയാണ് അപകടത്തിൽപ്പെട്ടത് അശ്വിനാണെന്നു തിരിച്ചറിഞ്ഞത്. കാര്‍ അപകടത്തില്‍പ്പെട്ടു കത്തുന്ന സമയത്തു സ്ഥലത്തെത്തിയ ഒരാള്‍ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ ലൈവ് ആയി പോസ്റ്റ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങളില്‍ ഓടിക്കൂടിയവരില്‍ ചിലര്‍ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും എന്നാല്‍ അതിനു മുൻപുതന്നെ വന്‍ ശബ്ദത്തോടെ കാര്‍ തീപിടിച്ചു കത്തിയമരുന്നതും കാണാം. പതിനാലു വയസുമുതൽ അശ്വിൻ റേസിങ് രംഗത്തുണ്ട്.