ചെന്നൈ∙ അധ്യാപകർക്കെതിരെ വ്യാജ പീഡന പരാതി നൽകാൻ വിദ്യാർഥിനിയെ നിർബന്ധിച്ച പ്രധാനാധ്യാപികയ്ക്കു വേറിട്ട ശിക്ഷ – പരിസ്ഥിതിക്കു നാശം വരുത്തുന്ന കരുവേലച്ചെടികൾ നീക്കം ചെയ്യുക; അതും 2400 ചതുരശ്രയടി സ്ഥലത്തെ ചെടികൾ.
രാമനാഥപുരം എസ്എസ്എഎം സർക്കാർ ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക പ്രേമയ്ക്കെതിരെയാണു മദ്രാസ് ഹൈക്കോടതി മധുരബെഞ്ചിന്റെ നിർണായക വിധി. ഭൂഗർഭജലമടക്കം വലിച്ചെടുത്തു കൊടുംവരൾച്ചയ്ക്കു കാരണമാകുന്ന കരുവേലം വ്യാപിക്കുന്നതു തടയാൻ അടിയന്തര ചട്ടം വേണമെന്നു കഴിഞ്ഞയാഴ്ച മധുര ബെഞ്ച് സർക്കാരിനു കർശന നിർദേശം നൽകിയതിനു പിന്നാലെയാണിത്.
പ്രേമയുടെ മോശം അധ്യാപനത്തെ കുറിച്ചു പരാതിപ്പെട്ട മൂന്ന് അധ്യാപകരോടു പകരം വീട്ടാൻ വിദ്യാർഥിനിയെക്കൊണ്ട് ഇവർക്കെതിരെ വ്യാജ പരാതി കൊടുപ്പിക്കുകയായിരുന്നു. ഇതിന്റെ പേരിൽ സ്ഥലംമാറ്റിയതിനെതിരെ അധ്യാപകർ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് എസ്.വൈദ്യനാഥന്റെ ഉത്തരവ്.
പ്രധാനാധ്യാപികയുടേതു തികച്ചും തരംതാണ പ്രവൃത്തിയാണെന്നു കുറ്റപ്പെടുത്തിയ കോടതി, ഒരു ശിൽപി കല്ലിനെ മനോഹരമായ ശിൽപമാക്കുന്നതു പോലെ കുട്ടികളെ മികച്ച പൗരന്മാരാക്കുകയാണ് അധ്യാപകരുടെ ദൗത്യമെന്നു നിരീക്ഷിച്ചു.