ദശാബ്ദങ്ങളായി കൂടിയ വിക്ഷേപണ ശേഷിയുള്ള വലിയ റോക്കറ്റുകളാണ് ബഹിരാകാശ രംഗത്ത് നിര്‍മിക്കുന്നതും പരീക്ഷിക്കുന്നതും. ജിഎസ്എൽവി, പിഎസ്എൽവി എന്നിവയ്ക്ക് പകരം വയ്ക്കാവുന്ന യുഎൽവി റോക്കറ്റുകളുടെ പണിപ്പുരയിലാണ് ഇന്ത്യ. ഭൂമിയുടെ ഏറ്റവും താഴ്ന്ന ഓര്‍ബിറ്റില്‍ 15,000 കിലോഗ്രാം വരെ എത്തിക്കാന്‍ ശേഷിയുള്ളവയാണ് ഈ റോക്കറ്റുകൾ. അമേരിക്കയിലും പുതുതലമുറ റോക്കറ്റുകളുടെ പിറവിക്കാലമാണിത്. എലോന്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനി നിര്‍മിക്കുന്ന ഫാല്‍ക്കൺ ഹെവി, ജെഫ് ബിസോസ് കമ്പനി ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് എന്നിവയും പരീക്ഷണശാലയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. 50,000 കിലോഗ്രാം വഹിക്കാൻ ശേഷിയുള്ളതാണ് ഇവ രണ്ടും.
ഒറ്റത്തവണ വിക്ഷേപിക്കുമ്പോൾ തന്നെ 100,000 കിലോഗ്രാം ഭാരം ഭൂമിയുടെ ഏറ്റവും താഴ്ന്ന ഓര്‍ബിറ്റിലേയ്ക്ക് എത്തിക്കാന്‍ ശേഷിയുള്ള സ്പേസ് ലോഞ്ച് സിസ്റ്റ് (SLS) വികസിപ്പിക്കുകയാണ് നാസ ഇപ്പോള്‍. ഇതേ ശ്രേണിയിലുള്ള റോക്കറ്റുകള്‍ റഷ്യയും ചൈനയും നിര്‍മിക്കുന്നുണ്ട്. തങ്ങളുടെ ഇന്റർപ്ലാനറ്ററി ട്രാൻസ്പോർട്ട് സിസ്റ്റത്തിനായി 500,000 കിലോഗ്രാം ശേഷിയുള്ള ലോഞ്ച് വെഹിക്കിള്‍ സ്‌പേസ് എക്‌സും നിര്‍മിക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നാനോസാറ്റലൈറ്റുകൾ, മൈക്രോസാറ്റലൈറ്റുകൾ, പികോസാറ്റലൈറ്റുകൾ എന്നിവയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്. നിര്‍മാണച്ചെലവു കുറവാണെന്നത് മാത്രമല്ല, എളുപ്പത്തില്‍ ക്രമീകരിക്കാനും സാധിക്കുന്നവയാണ് ഇവ. ലോകത്താകമാനമുള്ള സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌പേസ് ഏജന്‍സികളുമെല്ലാം പുതിയ നാനോ സാറ്റലൈറ്റ് നിര്‍മ്മാണ മേഖലയില്‍ അഹോരാത്രം പരിശ്രമിക്കുന്നുണ്ട്.
ഐഎസ്ആർഒയുടെ PSLV-C37 വിക്ഷേപണത്തില്‍ പ്ലാനറ്റ് ലാബിന്റെ ഭൗമനിരീക്ഷണ വിഭാഗത്തില്‍ പെടുന്ന 88 നാനോ സാറ്റലൈറ്റുകളും ഉൾപ്പെടും. ഫെബ്രുവരി 15 ന് നടക്കുന്ന ദൗത്യത്തിൽ 104 സാറ്റലൈറ്റുകളാണ് വിക്ഷേപിക്കുന്നത്. ഇതിൽ 103 എണ്ണവും നാനോ ഉപഗ്രഹങ്ങളാണ്.