ശശികല എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോർട്ടിലേക്ക് വൻ പൊലീസ് സന്നാഹം എത്തുന്നു. എന്തു നടപടിക്കായാണു പൊലീസ് എത്തുന്നത് എന്നതു സംബന്ധിച്ചു വ്യക്തതയില്ല.
അനധികൃത സ്വത്ത് സമ്പാദന കേസിൽ വിചാരണ കോടതി വിധി സുപ്രീം കോടതി ശരിവച്ചതോടെ ശശികലയ്ക്കു മുന്നിൽ ജയിലിലേക്കുള്ള വഴി മാത്രമേയുള്ളൂ. 2014ൽ ബെംഗളൂരുവിലെ വിചാരണ കോടതി പ്രതികൾക്കു നാലു വർഷം തടവും പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷ പിന്നീടു ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ തീരുമാനമാണു സുപ്രീം കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. വിചാരണ കോടതിയുടെ വിധി ശരിവച്ചതോടെ ശശികലയും മറ്റു പ്രതികളും മൂന്നു വർഷവും 10 മാസം തടവും 10 കോടി രൂപ പിഴയും അടയ്ക്കണം.
2015ൽ ഹൈക്കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കിയിരുന്നു. ഇതേത്തുടർന്നു കർണാടക സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അതേസമയം, ബെംഗളൂരു വിചാരണകോടതിയിൽ കീഴടങ്ങാൻ ശശികലയ്ക്ക് സുപ്രീം കോടതി നിർദേശം നൽകി. വിചാരണക്കോടതി വിധിയനുസരിച്ച് ജയിൽശിക്ഷ അനുഭവിച്ചതിനാൽ ബാക്കി തടവാണ് ശശികലയ്ക്കും കൂട്ടർക്കും അനുഭവിക്കേണ്ടി വരിക.