അതിർത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) ജവാന്മാർക്കു മോശം ഭക്ഷണമാണു നൽകുന്നതെന്ന ജവാന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ ഒാഫിസ് ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോർട്ട് തേടി. തേജ് ബഹാദുർ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ ആഭ്യന്തര മന്ത്രാലയം പരിശോധിക്കുകയാണ്. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ ഒാഫിസ് ഇടപെടുന്നുവെന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം 29 ബറ്റാലിയനിലെ തേജ് ബഹാദുർ യാദവ് ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്ത വിഡിയോയിലാണ് സൈനികർക്ക് മോശമായ ആഹാരമാണ് നൽകുന്നതെന്ന് ആരോപിച്ചത്. പല രാത്രികളിലും ഭക്ഷണം കഴിക്കാതെയാണ് കിടക്കാൻ പോകുന്നതെന്നും ഉയർന്ന ഉദ്യോഗസ്ഥർ ഭക്ഷണ സാധനങ്ങളടക്കമുള്ളവ മറിച്ചുവിൽക്കുകയാണെന്നും തേജ് ബഹാദുർ ആരോപിച്ചിരുന്നു. തേജ് ബഹാദൂറിന്റെ വിഡിയോക്ക് വലിയ പ്രതികരണമാണ് ഉണ്ടായത്. എന്നാൽ തേജ് ബഹാദുർ അച്ചടക്ക നടപടി നേരിടുന്നയാളെന്നായിരുന്നു സൈന്യത്തിന്റെ പ്രതികരണം.
അതേസമയം, സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ തന്റെ ഭർത്താവിനെ അധികൃതർ ലക്ഷ്യമിട്ടിരിക്കുകയാണെന്ന് തേജ് ബഹാദൂറിന്റെ ഭാര്യ പ്രതികരിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ചതിനു പിന്നാലെ, തേജിനെ നിയന്ത്രണരേഖയിൽ നിന്നു രജൗറിയിലെ ബറ്റാലിയനിലേക്ക് മാറ്റി. ഭർത്താവ് ചെയ്തത് ശരിയാണ്. അദ്ദേഹം സംസാരിച്ചത് സൈനികർക്ക് വേണ്ടിയാണ്. മാന്യമായ ഭക്ഷണം ചോദിക്കുന്നത് കുറ്റമാണോ? അദ്ദേഹം സത്യാവസ്ഥയാണ് തുറന്നു കാണിച്ചതെന്നും തേജിന്റെ ഭാര്യ ശർമിള പറഞ്ഞു.