മഹാരാഷ്ട്ര ദുലേയിൽ ചികിൽസ വൈകിയെന്നാരോപിച്ച് ഡോക്ടറെ, രോഗിയുടെ ബന്ധുക്കൾ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾപുറത്ത്. ദുലേ മെഡിക്കൽകോളജിലെ ഡോക്ടർ രോഹൻ മാമുൻകറിനാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ ഒൻപതുപേരെ പൊലീസ് അറസ്റ്റ്ചെയ്തു.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവിനെ ദുലേയിലെ സർക്കാർ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധന നടത്തിയശേഷം, ചികിൽസ തുടരുന്നതിനായി ന്യൂറോസർജൻ ഉള്ള ആശുപത്രിയിൽ മാറ്റുന്നതാണ് ഉചിതമെന്ന് പരിശോധിച്ച ഡോക്ടർ രോഹൻ മാമുൻകർ അറിയിച്ചു. ഇത് യുവാവിനൊപ്പം എത്തിയവരെ പ്രകോപിപ്പിച്ചു. രോഗിയെ എത്തിക്കുമ്പോഴെ ന്യൂറോസർജൻ ഇല്ലെന്ന വിവരം അറിയിച്ചില്ലെന്നും ചികിൽസ വൈകിയെന്നും ആരോപിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഇരുപതോളംവരുന്ന സംഘത്തിൻറെ ആക്രമണത്തിൽ, കണ്ണിനും നെഞ്ചിലും ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ ഇതേ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണിനേറ്റ പരുക്ക് ഗുരുതരമാണെന്നും കാഴ്ചശക്തി തിരികെലഭിക്കാൻ സാധ്യതകുറവാണെന്നും ഡോക്ടർമാർ അറിയിച്ചു. കറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ആരോഗ്യമേഖലയിലെ സംഘടനകൾ രംഗത്തുവന്നു. അതേസമയം, സംഭവത്തിൽ ഒൻപതുപേരെ പിടികൂടിയിട്ടുണ്ടെന്നും കൊലപാതകശ്രമത്തിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.