ശശികല ക്യാംപിന്റെ പിടിയിലായ എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കുന്നതിനു തനിക്ക് അഞ്ചു ദിവസത്തെ സമയം അനുവദിക്കണമെന്നു തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവം ഗവർണറോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്നലെ ഗവർണറുമായി നടന്ന കൂടിക്കാഴ്ചയിലാണ് പനീർസെൽവം ഈ ആവശ്യം മുന്നോട്ടുവച്ചത്.
എംഎൽമാരെ ഭീഷണിപ്പെടുത്തിയാണു ശശികല വെള്ള പേപ്പറിൽ ഒപ്പിടുവിച്ചതെന്നും ഇതാണു ഗവർണർക്കു മുന്നിൽ ഹാജരാക്കിയതെന്നും പനീർസെൽവം ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് ഗവർണർ സി. വിദ്യാസാഗർ റാവു പരിശോധിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനീർസെൽവത്തിന്റെ ആവശ്യത്തിലും ഒപ്പിന്റെ കാര്യത്തിലും ഗവർണർ എന്തു തീരുമാനമെടുക്കുെമന്ന ആകാംക്ഷയിലാണു തമിഴ്നാട്.
ഇന്നലെ മുംബൈയിൽനിന്നെത്തിയ ഗവർണറുമായി ആദ്യം പനീർസെൽവവും പിന്നീട് ശശികലയും കൂടിക്കാഴ്ച നടത്തിയിരുന്നു. തന്നെ നിർബന്ധപൂർവം രാജിവയ്പ്പിക്കുകയായിരുന്നുവെന്നും അതിനാൽ രാജി പിൻവലിക്കാൻ അനുവദിക്കണമെന്നുമുള്ള വാദമാണു പനീർസെൽവം കൂടിക്കാഴ്ചയിൽ ഉന്നയിച്ചത്. രാജിയിലേക്കു നയിച്ച കാര്യങ്ങൾ വിശദീകരിക്കുന്ന നിവേദനവും അദ്ദേഹം ഗവർണർക്കു കൈമാറി. നല്ലതു സംഭവിക്കുമെന്നും ധർമം വിജയിക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തെത്തിയ പനീർസെൽവം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, 134 എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ശശികല മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചത്. ഈ മാസം അഞ്ചിനു ചേർന്ന നിയമസഭാ കക്ഷി യോഗം തന്നെ നേതാവായി തിരഞ്ഞെടുത്തിട്ടുണ്ടെന്ന കാര്യവും അവർ ഗവർണറെ അറിയിച്ചു. ഇരുപക്ഷത്തിന്റെയും വാദങ്ങളുടെ അടിസ്ഥാനത്തിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്.