ജയലളിതയുടെ വീട്ടിൽനിന്നു ശശികലയെ പുറത്താക്കുന്നതു ലക്ഷ്യമിട്ടാണു പോയസ് ഗാർഡിനിലെ വീട് ജയലളിതയുടെ സ്മാരകമാക്കുന്നതിനുള്ള പനീർസെൽവത്തിന്റെ നീക്കം. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവിറക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
ജയലളിതയുടെ 117.13 കോടി രൂപയുടെ സ്വത്തുകൾ അനന്തരാവകാശികൾ ഇല്ലാതെയിരിക്കുകയാണ്. ജയയുടെ ഉടമസ്ഥതയിലുള്ള പോയസ് ഗാർഡനിലെ 24,000 ചതുരശ്ര അടിയിലുള്ള ആഡംബര വസതി ‘വേദനിലയ’ത്തിനു വിലമതിക്കുന്നതു 43.96 കോടി രൂപയാണ്. 1967ൽ ജയയുടെ അമ്മ സന്ധ്യ 1.37 ലക്ഷം രൂപയ്ക്കു വാങ്ങിയ വസ്തുവാണിത്.
അതിനിടെ, പുറത്താക്കിയ ചീഫ് സെക്രട്ടറി ജ്ഞാനദേശികനെയും ഐഎഎസ് ഉദ്യോഗസ്ഥൻ അബ്ദുൽ ആനന്ദിനെയും സർക്കാർ തിരിച്ചെടുത്തു. ശശികലയുടെ നിർദേശ പ്രകാരമാണ് ഇവരെ പുറത്താക്കിയിരുന്നത്. ദിവസങ്ങളായി മുംബൈയിൽ തുടരുന്ന ഗവർണർ സി.വിദ്യാസാഗർ റാവു ഇന്നു ചെന്നൈയിലെത്തും. ശശികലയുമായും പനീർസെൽവവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 129 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നും അതിനാൽ മന്ത്രിസഭ രൂപീകരിക്കാൻ അനുവദിക്കണമെന്നും ശശികല ഗവർണറോട് ആവശ്യപ്പെടും. എന്നാൽ, 22 എംഎൽമാരുടെ പിന്തുണയുണ്ടെന്നാണു പനീർസെൽവത്തിന്റെ അവകാശവാദം.
അതേസമയം, പുതുച്ചേരി മുൻ എംഎൽഎ ഓം ശക്തി ശേഖറിനെ ശശികല പാർട്ടിയിൽനിന്നു പുറത്താക്കി.