തമിഴ്നാട് നിയമസഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ വിശ്വാസവോട്ടെടുപ്പില്‍ പളനിസാമിയെ ഒറ്റക്കെട്ടായി എതിര്‍ത്ത പ്രതിപക്ഷ നേതാവ് സ്റ്റാലിനും മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വവും നേര്‍ക്കു നേര്‍. ജയലളിതയുടെ ചിത്രങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് മാറ്റണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടതോടെയാണ് വാക്പോരിന് തുടക്കമായത്.
അഴിമതി കേസില്‍ ശിക്ഷിയ്ക്കപ്പെട്ട ആളാണ് ജയലളിതയെന്നും അതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ജയലളിതയുടെ ചിത്രം നീക്കം ചെയ്യണമെന്നുമായിരുന്നു സ്റ്റാലിന്‍റെ ആവശ്യം. ഇതിനെ അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍ രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് സ്റ്റാലിനെതിരെ പനീര്‍സെല്‍വവും രംഗത്തെത്തിയത്. സ്റ്റാലിന്‍ പറയുന്നത് അസംബന്ധമാണെന്നും ഏവരും ആദരിയ്ക്കുന്ന ജയലളിതയുടെ ചിത്രങ്ങള്‍ മാറ്റണമെന്ന ആവശ്യം അംഗീകരിയ്ക്കാനാകില്ലെന്നും പനീര്‍സെല്‍വം പറഞ്ഞു.
ജനപ്രിയ പദ്ധതികള്‍ നടപ്പാക്കി ജനകീയ മുഖ്യമന്ത്രിയെന്നു പേരു കേട്ട ജയലളിതയുടെ ചിത്രങ്ങള്‍ മാറ്റണമെന്ന് ജനങ്ങളാരും ആഗ്രഹിയിക്കുന്നില്ലെന്നും പനീര്‍സെല്‍വം വ്യക്തമാക്കി. തൊട്ടുപിന്നാലെ മറുപടിയുമായി സ്റ്റാലിനെത്തി. ജയലളിതയെക്കുറിച്ച് പറയാന്‍ എന്തു യോഗ്യതയാണ് പനീര്‍സെല്‍വത്തിന് ഉള്ളത് എന്ന് സ്റ്റാലിന്‍ വാര്‍ത്താകുറിപ്പിലൂടെ ചോദിച്ചു. ജയലളിത ആശുപത്രിയില്‍ കഴിയവേ അവരുടെ ജീവന്‍ രക്ഷിയ്ക്കാന്‍ ഒന്നും ചെയ്യാത്ത ആളാണ് പനീര്‍സെല്‍വം. അധികാരം പോകുമെന്നായപ്പോള്‍ ശശികലയ്ക്കെതിരെ രംഗത്തു വന്നതാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. വിശ്വാസവോട്ടെടുപ്പില്‍ പളനിസാമിയ്ക്കെതിരെ നിയമസഭയില്‍ ഒറ്റക്കെട്ടായി നിന്ന സ്റ്റാലിനും പനീര്‍സെല്‍വവും നേര്‍ക്കു നേര്‍ എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമായി.