ഇന്ത്യയുടെ ബ്രഹ്മോസിനെ വെല്ലുവിളിച്ച് പാക്കിസ്ഥാൻ നടത്തിയ ആണവ മിസൈൽ പരീക്ഷണം വ്യാജമാണെന്ന് തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങളും വിഡിയോകളും ഇന്ത്യയുടെ സാങ്കേതിക വിദഗ്ധർ പുറത്തുവിട്ടു. സാറ്റ്‌ലൈറ്റ് ഇമേജറി എക്സ്പേർട്ടുകൾ പാക്ക് പരീക്ഷണം വ്യാജമാണെന്ന് തെളിയിക്കുന്ന വിഡിയോകളും ട്വീറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. ശാസ്ത്രീയ വസ്തുതൾ നിരത്തിയാണ് പാക്കിസ്ഥാന്റെ വാദങ്ങളെ പൊളിച്ചടക്കിയത്.
ഒരുകൂട്ടം ഗ്രാഫിക്സുകൾ ചേർത്തുണ്ടാക്കിയ വിഡിയോ ആണിതെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. മിസൈലിന്റെ നിറമാറ്റവും മിസൈൽ വിക്ഷേപിച്ച് 15 സെക്കന്റിനു ശേഷമുള്ള വേഗതയിലെ മാറ്റവും സാങ്കേതിക വിദഗ്ധർ ചോദ്യം ചെയ്യുന്നുണ്ട്. വിഡിയോയിലെ ഓരോ സെക്കന്റും വിലയിരുത്തിയാണ് പരീക്ഷണം വ്യാജമാണെന്ന് കണ്ടെത്തിയത്. അതേസമയം, ഒരു അന്തർവാഹിനിയിൽ നിന്നു വിക്ഷേപിച്ചതു പോലെയല്ല മിസൈൽ കുതിക്കുന്നതെന്നും ചിലർ ആരോപിക്കുന്നു.
ആണവമിസൈൽ പരീക്ഷണം വ്യാജമാണെന്ന് നേരത്തെ തന്നെ ഇന്ത്യൻ നാവികസേന വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ഇന്ത്യ മഹാസമുദ്രത്തിൽ പാക്കിസ്ഥാൻ ഒരു മിസൈൽ പരീക്ഷണവും നടത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ഇന്ത്യൻ നാവിക സേനാ വൃത്തങ്ങൾ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ബാബർ–3 ആണവ മിസൈൽ പരീക്ഷണത്തിന്റെ വിഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടത്.
പുറത്തുവിട്ടത് പഴയ വിഡിയോ ആയിരിക്കാമെന്നാണ് നാവികസേന വിശദീകരിക്കുന്നത്. വെള്ളത്തിനടിയിൽനിന്ന് മിസൈൽ ഉയരുന്നതിന്റെയും കരയിലെ ലക്ഷ്യസ്ഥാനത്തു പതിക്കുന്നതിന്റെയും ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. വെള്ളത്തിൽ നിന്ന് പൊങ്ങിവരുന്ന മിസൈലിന് ചാരനിറവും പിന്നീടു കാണിക്കുന്നതിന് ഓറഞ്ച് നിറമാണെന്നും നാവികസേന വൃത്തങ്ങൾ വ്യക്തമാക്കുന്നു.
കരയിൽനിന്നു വിക്ഷേപിക്കാവുന്ന ബാബർ–2 മിസൈലിന്റെ പരിഷ്കൃത രൂപമായ ബാബർ–3ന്റെ ആദ്യ പരീക്ഷണമാണിതെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. 450 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. ഇന്ത്യാ സമുദ്രത്തിനടിയിൽ നിന്നു വിക്ഷേപിച്ച മിസൈൽ ലക്ഷ്യം ഭേദിച്ചതായി സൈനികവൃത്തങ്ങൾ വെളിപ്പെടുത്തി. കഴിഞ്ഞ മാസം ബാബർ–2 വിജയകരമായി പരീക്ഷിച്ചിരുന്നു. വിക്ഷേപണം വിജയകരമായി നടപ്പാക്കിയതിനു പ്രധാനമന്ത്രി നവാസ് ഷരീഫും വിവിധ സേനാ മേധാവികളും അഭിനന്ദനം അറിയിച്ചിരുന്നു.