മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലുകളിൽനിന്നു രക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും നാവികരുടെ അഭ്യർഥന. യുഎഇയിലെ നാലു കപ്പലുകളിൽ കുടുങ്ങിയ നാൽപ്പതോളം ഇന്ത്യൻ നാവികരും അവരുടെ ബന്ധുക്കളും ട്വിറ്ററിലൂടെയാണ് ജീവൻ രക്ഷിക്കണമെന്ന് അഭ്യർഥന നടത്തിയത്. വാർത്ത ശ്രദ്ധയിൽപ്പെട്ടുവെന്നും പ്രശ്നം പരിഹരിക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു.
യുഎഇയിലെ അജ്മാനിൽ നാലു വാണിജ്യക്കപ്പലുകൾ ഉടമസ്ഥർ ഉപേക്ഷിച്ചതോടെയാണ് നാവികർ ദുരിതത്തിലായത്. ഇതിൽ രണ്ടെണ്ണം മുങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. കപ്പലിലെ ഇന്ധനം തീർന്നുകൊണ്ടിരിക്കുകയാണെന്ന് ചില നാവികർ ട്വീറ്റ് ചെയ്തിട്ടുണ്ട്. പലർക്കും ശമ്പളം ലഭിച്ചിട്ട് 15 മാസമായെന്നും പറയുന്നു. രണ്ടു കപ്പലുകളിൽ ദ്വാരം വീണിട്ടുണ്ട്. കയ്യിൽ കരുതിയിരുന്ന ഭക്ഷണ പദാർഥങ്ങൾ തീർന്നുവെന്നും ചില നാവികർ ട്വീറ്റ് ചെയ്തു.
കപ്പലിൽ ഉണ്ടായിരുന്ന ജനറേറ്ററുകൾ ഇന്ധനം തീർന്നതോടെ പ്രവർത്തന രഹിതമായി. നാവികരുടെ പാസ്പോർട്ടും മറ്റു രേഖകളും ഉടമസ്ഥരുടെ കയ്യിലാണെന്നും ബന്ധുക്കൾ പറയുന്നു.