പ്രശസ്ത ചലച്ചിത്രതാരം ഓംപുരി (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. ഏറെനാളായി കലാരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇന്ത്യൻ സിനിമകൾ കൂടാതെ അമേരിക്കൻ, ബ്രിട്ടിഷ് സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹിന്ദി, ഇംഗ്ലിഷ്, മറാത്തി, പഞ്ചാബി, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
1976ൽ പുറത്തിറങ്ങിയ ഘാഷിറാം കോട്‌വാൽ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. അംരീഷ് പുരി, നസീറുദ്ദീൻ ഷാ, ശബാന അസ്മി, സ്മിത പാട്ടിൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്ര താരങ്ങൾക്കൊപ്പം അഭിനയിച്ചു. ആക്രോശ്, അർധസത്യ, ഗിഥ് ദ പാർട്ടി, ആഘാത്, ആശ്രയ്... തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആടുപുലിയാട്ടം, സംവൽസരങ്ങൾ, പുരാവൃത്തം എന്നീ മലയാളസിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൈ സൺ ദി ഫനടിക്, ഈസ്റ്റ് ഈസ് ഈസ്റ്റ്, ദി പരോൾ ഓഫിസർ തുടങ്ങിയവയാണ് ബ്രിട്ടിഷ് ചിത്രങ്ങളിൽ ചിലത്. സിറ്റി ഓഫ് ജോയ്, വോൾഫ്, ദി ഗോസ്റ്റ് ആൻഡ് ദി ഡാർക്നെസ്റ്റ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും ഓം പുരി കയ്യൊപ്പ് പതിപ്പിച്ചു.
1982, 84 വർഷങ്ങളിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരവും 1999ൽ ഈസ്റ്റ് ഈസ് ഈസ്റ്റ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് ബാഫ്റ്റ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമയിലെ സാധാരണക്കാരന്റെ പരുക്കൻ ഭാവമായിരുന്നു ഒാംപുരി. പട്ടിണിയിലും കലാപങ്ങളിലുംപെട്ട് ഞെരിഞ്ഞമരുന്ന സാധാരണ പൗരന്റെ അവസ്ഥ അദ്ദേഹം അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങളിൽ കാണാം. 1976ല്‍ മറാഠി സിനിമയിൽ അരങ്ങേറ്റംകുറിച്ച ഓംപുരി ഹിന്ദി, ഇംഗ്ളിഷ്, ഉറുദു എന്നീ ഭാഷകളിലായി നാനൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. വിദേശ സംവിധായകർക്കുപോലും പ്രിയങ്കരമായിരുന്നു ഓംപുരിയുടെ അഭിനയഭാഷ.
റിച്ചാഡ് ആറ്റൻബറോയുടെ ഗാന്ധിയിലെ ഈ രംഗമാത്രം മതി ഒാംപുരിയിലെ നടനെ തിരിച്ചറിയാൻ. ഒാസ്കർ നേടിയ ബെൻകിങ്സിലി അവതരിപ്പിച്ച ഗാന്ധിയോടാണ് ഈ തീവ്രവാദിയുടെ മുഖാമുഖം. പരുക്കൻ മുഖവും അതിനെക്കാൾ പരുക്കൻ ശബ്ദവുമായി ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് യാഥാർഥ്യത്തിന്റെ ഭാവം പകർന്ന നടൻ. സൗന്ദര്യമെന്നത് സ്വഭാവമാണെന്ന് പുനർനിർവചിച്ചു ഒാംപുരി. വേഷം എത്രചെറുതെങ്കിലും അതിൽ സ്വയം അർപിച്ചു.
നവസിനിമാപ്രസ്ഥാനത്തിന്റെ തുടർച്ചയായി 1980 ൽ പുറത്തിറങ്ങയആക്രോശ് 82 ലെ ഡിസ്കോ ഡാൻസർ, അതേവർഷംതന്നെ എത്തിയ അർഥ സത്യ് ഇതെല്ലാം ഹിന്ദിസിനിമയുടെ അതുവരെ കാണാത്ത ഭാവതലം സമ്മാനിച്ചവയാണ്. പഞ്ചാബിലെ അംബാലയിൽ ജനിച്ച ഒാംപുരി സിഖ് തീവ്രവാദത്തിന്റെ മുഖം 1996 ൽ മാച്ചിസ് എന്ന ചിത്രത്തിലൂടെ വ്യക്തമാക്കുമ്പോൾ ഒരുനടന്റെ സാധ്യതകൾ നമ്മൾ കണ്ടു.
വാണിജ്യസിനിമയെന്നോ സമാന്തര സിനിമയെന്നോ വേർതിരിവുകൾ ഒാംപുരികണ്ടില്ല. 1997 ലെ ഗുപ്തിൽ അദ്ദേഹം അവതരിപ്പിച്ച പൊലീസ് ഒാഫിസറെപ്പോലെ കരുത്തുറ്റ കഥാപാത്രങ്ങൾ അധികമുണ്ടായിട്ടില്ല.സിനിമയിൽ വെട്ടിത്തിളങ്ങിനിൽക്കുമ്പോൾ ടെലിവിഷന്റെ ദൃശ്യവ്യാപ്തി തിരിച്ചറിയഞ്ഞയാളാണ് ഒാപുരി. ഗോവിന്ദനിഹലാനിയുടെ തമസ് ഇതിനുദാഹരണം.കക്കാജി കഹേം, ജാനേ ഭി ദോ യാരോ, ഭാരത് ഏക് ഖോജ്, മിസ്റ്റർ യോഗി തുടങ്ങിയ പരമ്പരകളിലൂടെ പരുക്കൻമുഖത്ത് വിരിഞ്ഞ ഹാസ്യവും നമ്മൾ കണ്ടു.
മലയാളത്തെയും മലയാള സിനിമയെയും എന്നും പ്രശംസിച്ചിരുന്ന അദ്ദേഹം ആദ്യമെത്തിയത് സംവല്‍സരങ്ങള്‍ എന്ന ചിത്രത്തിൽ. പിന്നീട് പുരാവൃത്തം , നീണ്ട ഇടവേളയ്ക്കുശേഷം ആടുപുലിയാട്ടം എന്നീ ചിത്രങ്ങളിലും ഒാംപുരി വേഷമിട്ടു.
ആവിഷ്കാര സ്വതന്ത്ര്യം തടസ്സപ്പെട്ടപ്പോഴൊക്കെ ശക്തമായ നിലപാടുമായെത്തിയ ഒാംപുരിക്ക് സിനിമയും അഭിനയവും വെറും വിനോദോപാധി മാത്രമായിരുന്നില്ല. മനോരമ ന്യൂസിനോട് തന്നെ അദ്ദേഹം ഒരിക്കലത് വ്യക്തമാക്കി മഹാരാഷ്ട്ര നവതരംഗം നാടത്തിൽ തുടങ്ങിയ സിനിമകളിലൂടെ നിലപാടുകൾ വ്യക്തമാക്കി, സ്വയം ആവിഷ്കരിച്ച് 400 ചിത്രങ്ങളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ഇനിയും ഒാംപുരി സഞ്ചരിക്കും നമ്മളുടെ ഒാർമകളിൽ.