ശശികലയ്ക്കെതിരായ സുപ്രീംകോടതി വിധിക്കു പിന്നാലെ കാവൽ മുഖ്യമന്ത്രി പനീർസെൽവം എംഎൽഎമാരുടെ പിന്തുണ തേടി കൂവത്തൂരിലേക്ക് പുറപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജനും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന എംഎൽഎമാരും എംപിമാരും മറ്റു നേതാക്കളും പനീർസെൽവത്തെ അനുഗമിക്കുന്നുണ്ട്. പനീർസെൽവം എത്തിയാലുണ്ടാകുന്ന ക്രമസമാധന പ്രശ്നം പരിഗണിച്ച് റിസോർട്ടിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഇവിടെനിന്ന് ചില ഗൂണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പനീർസെൽവത്തെയും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന എംഎൽഎമാരെയും പാർട്ടിയിൽനിന്നു പുറത്താക്കാൻ കൂവത്തൂരിലെ റിസോർട്ടിൽ ചേർന്ന ശശികല വിഭാഗത്തിന്റെ യോഗം തീരുമാനിച്ചിരുന്നു. എടപ്പാടി പളനിസാമിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കൂവത്തൂരിലേക്ക് പനീർസെൽവം എത്തുന്നത്.
അതിനിടെ, മുഖ്യമന്ത്രി പദവി ഒഴിയില്ലെന്ന് പനീർസെൽവം സൂചന നൽകി. ജയലളിതയുടെ സദ്ഭരണം മുടക്കമില്ലാതെ തുടരും. ധര്‍മത്തിന്റെയും നീതിയുടെയും വിജയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്നാട് രക്ഷപെട്ടു. താൽക്കാലികമായുള്ള പ്രശ്നങ്ങൾ മറന്നുകളയണമെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്ത് പനീർസെൽവം എംഎൽഎമാർക്ക് തുറന്ന കത്തെഴുതി.
സഭയിൽ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. മറ്റൊരു പാർട്ടിയുടെയും പിന്തുണയില്ലാതെ സർക്കാർ രൂപീകരിക്കും. പിന്തുണ നൽകിയ പ്രവർത്തകർക്കെല്ലാം നന്ദി. അമ്മയുടെ ആത്മാവ് നമ്മളെ വഴിനടത്തും. അമ്മയുടെ കാലടികളെ പിന്തുടരുമെന്നും പനീർസെൽവം പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കരുതെന്ന് പ്രവർത്തകരോട് അദ്ദേഹം അഭ്യർഥിച്ചു.