റിപ്പബ്ലിക് ദിനാഘോഷത്തിനിടെ വീണ്ടും പ്രോട്ടോകോൾ തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 68–ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങിൽ പങ്കെടുത്ത മോദി പതിവുരീതികൾ വിട്ട് രാജ്പഥിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു. കഴിഞ്ഞ വർഷത്തെ റിപ്പബ്ലിക്ദിന പരേഡിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരത്തിൽ പതിവ് തെറ്റിച്ചിരുന്നു.
അതിനിടെ, ഇന്ത്യയുടെ കരുത്തു തെളിയിച്ച് ചരിത്രത്തിലാദ്യമായി എൻഎസ്ജി കമാൻഡോകൾ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തു. ലഫ്. ജനറൽ മനോജ് മുകുന്ദ് നർവാനെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരേഡിൽ അണിനിരന്നത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനായിരുന്നു ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥി. ഇന്ത്യൻ സൈനികരോടൊപ്പം യുഎഇയുടെ 200 വ്യോമസേനാംഗങ്ങളും പരേഡിൽ അണിനിരന്നു.
ഇന്ത്യയുടെ സംസ്കാരവും ശക്തിയും പ്രകടമാക്കുന്നതായിരുന്നു പരേഡ്. വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരങ്ങളും കര, നാവിക, വ്യോമ സേനകളുടെ പ്രകടനങ്ങളും വീഥികളിൽ അണിനിരന്നു.