രാജ്യത്തു പ്രചാരത്തിലുണ്ടായിരുന്ന 86% നോട്ടുകൾ അസാധുവാക്കിയ നടപടി നടപ്പിലാക്കി ഏതാനും ആഴ്ചകൾക്കുള്ളിൽ കാര്യങ്ങൾ സാധാരണഗതിയിലായെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി. വിപണിയിൽ നോട്ടുകൾക്കു ക്ഷാമം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അച്ചടിക്കുന്ന റിസർവ് ബാങ്ക് പ്രസുകളിലും എസ്പിഎംസിഐഎൽ പ്രസുകളിലും യാതൊരു മുടക്കവുമില്ലാതെയാണു ജോലികൾ നടക്കുന്നതെന്നും ജയ്റ്റ്‍ലി പറഞ്ഞു.
എസ്പിഎംസിഐഎല്ലിന്റെ 11ാമതു സ്ഥാപന ദിനവുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടു വാചകമടിക്കാൻ വളരെ എളുപ്പമാണ്; അതു പ്രായോഗികമാക്കാൻ വലിയ ബുദ്ധിമുട്ടും. അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കുന്നതിനായി ലോകത്തു തന്നെ നടപ്പാക്കിയതിൽ ഏറ്റവും വലിയ നീക്കമായിരുന്നു ഇന്ത്യയിൽ നടപ്പാക്കിയ നോട്ട് അസാധുവാക്കലെന്നും ധനമന്ത്രി അവകാശപ്പെട്ടു.
നോട്ട് അസാധുവാക്കിയ നടപടിയുടെ പ്രശ്നങ്ങൾ അവസാനിക്കാൻ ഏതാനും മാസങ്ങൾ എടുക്കുമെന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ, ഏതാനും ആഴ്ചകൾക്കുള്ളിൽ അസാധുവാക്കിയ നടപടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു കാര്യങ്ങൾ സാധാരണഗതിയിൽ എത്തിക്കാൻ സാധിച്ചുവെന്ന് അരുൺ ജയ്റ്റ്‍ലി പറഞ്ഞു. രാജ്യത്തെവിടെയും നോട്ടിനു ക്ഷാമം ഇല്ല. ഒരിടത്തുപോലും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
2016 നവംബർ എട്ടിനായിരുന്നു കേന്ദ്ര സർക്കാർ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. ഏതാണ്ട് 15.45 ലക്ഷം കോടിയുടെ കറൻസിയാണ് അസാധുവാക്കിയത്. പകരം പുതിയ 500 രൂപയും 2000 രൂപയും പുറത്തിറക്കി.