ന്യൂഡൽഹി ∙ അതിർത്തിയിൽ ജവാന്മാർക്കു നിലവാരം കുറഞ്ഞ ഭക്ഷണം നൽകുന്നുവെന്ന ബിഎസ്എഫ് ജവാന്റെ ആരോപണം തെറ്റെന്ന് പ്രധാനമന്ത്രിയുടെ ഒാഫിസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അർധസൈനിക വിഭാഗങ്ങളുടെ ഒരു പോസ്റ്റിലും ഭക്ഷണ സാധനങ്ങളുടെ കുറവില്ലെന്ന് പ്രധാനമന്ത്രിയുടെ ഒാഫിസിന് നൽകിയ റിപ്പോർട്ടിൽ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഭക്ഷണ കാര്യത്തിൽ പരാതി പറയുന്ന ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവിന്റെ വിഡിയോ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം തേടിയിരുന്നു.
വ്യാപകമായ രീതിയിൽ ഭക്ഷണത്തിന് എവിടെയും ക്ഷാമം ഇല്ലെന്നും കൃത്യമായ ഗുണനിലവാര പരിശോധന നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. അതിർത്തിയിൽ ജോലി ചെയ്യുന്ന അർധസൈനിക വിഭാഗത്തിലെ ജവാൻമാർക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകണമെന്നും പരാതികൾ ഗൗരവത്തോടെ കാണണമെന്നും പ്രധാനമന്ത്രിയുടെ ഒാഫിസ് നിർദേശം നൽകി.
ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ വൻ വിവാദമായിരുന്നു. ഇതേതുടർന്ന്, ബിഎസ്എഫ് ഡയറക്ടർ ജനറൽ കെ.കെ. ശർമ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയ സെക്രട്ടറി രാജീവ് മെഹ്റിഷിയെ സന്ദർശിച്ച് ഇടക്കാല അന്വേഷണ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. കൂടുതൽ സൈനികരും ഇത്തരം പരാതിയുമായി രംഗത്തെത്തി. തേജ് ബഹാദൂറിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന മട്ടിലായിരുന്നു ആദ്യം ബിഎസ്എഫിന്റെ പ്രതികരണമുണ്ടായത്. ഇതിനെതിരെ ഇദ്ദേഹത്തിന്റെ ഭാര്യ ശർമിള ശക്തമായി രംഗത്തു വന്നിരുന്നു.