പഞ്ചാബിൽ നവജോത് സിംഗ് സിദ്ധു ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്നു ഭാര്യ നവജോത് കൗർ സിദ്ധു. പാർട്ടി പറയുന്നത് പോലെ ഇരുവരും പ്രവർത്തിക്കുമെന്ന് കൗർ അമൃത്സറിൽ മനോരമ ന്യൂസിനോട് പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കുള്ള തിരിച്ചടിയല്ല പഞ്ചാബിൽ കോൺഗ്രസിന്റെ വിജയമെന്നും കൗർ വ്യക്തമാക്കി
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാൽ സിദ്ധു ഉപമുഖ്യ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കുമെന്ന വാർത്ത നവജോത് കൗർ തള്ളി. ഒരു സ്ഥാനവും ആവശ്യപ്പെട്ടല്ല പാർട്ടിയിൽ ചേർന്നത്. സർക്കാർ രൂപീകരണത്തിലും സ്ഥാനമാനങ്ങൾ ആവശ്യപ്പെടില്ലെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി കൗർ മനോരമ ന്യൂസിനോട് പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കുള്ള തിരിച്ചടിയല്ല പഞ്ചാബിൽ കോൺഗ്രസ് വിജയം. ജനാധിപത്യത്തിന്റെ സാമാന്യമര്യാദ ലംഘിച്ച അകാലിദളിനുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം.
ലഹരിമരുന്നു മാഫിയയെ അടിച്ചമർത്തുക, തൊഴിലില്ലായ്മ പരിഹരിക്കുക, പൊലീസ് സേനയിലെ അഴിച്ചുപണി, വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളിലെ മുന്നേറ്റം എന്നിവയാണ് കോൺഗ്രസ് സർക്കാരിന്റെ ആദ്യ ലക്ഷ്യങ്ങൾ. മന്തി സഭയിൽ ഉപ മുഖ്യമന്ത്രി സ്ഥാനം കാണുമോ എന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു കൗറിന്റെ പ്രതികരണം. പക്ഷെ, സിദ്ധുവിനെപോലെ ജനസമ്മിതി ഉള്ള നേതാവിന് താക്കോൽ സ്ഥാനം നൽകണമെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം.