അനധികൃത സ്വത്ത് കേസിൽ ജയിലിൽ കഴിയുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്ക് എസിയും പ്രത്യേക ശുചിമുറിയും ഇല്ലെന്ന് ജയിൽ അധികൃതർ. വാട്ടർ ഹീറ്റർ, പ്രത്യേക കിടക്ക തുടങ്ങിയ സൗകര്യങ്ങൾ ജയിലിൽ ശശികലയ്ക്ക് നൽകുന്നില്ലെന്നും വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി ജയിൽ അധികൃതർ അറിയിച്ചു.
ചെന്നൈയിൽ നിന്നുള്ള ഒരു അഭിഭാഷകനാണ് വിവരാവകാശ നിയമപ്രകാരം ഇക്കാര്യങ്ങൾ അന്വേഷിച്ചത്. ബെംഗളൂരു പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികലയ്ക്ക് ഒരു ടെലിവിഷൻ മാത്രമാണ് അധികമായി അനുവദിച്ചതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ ബന്ധുവുമായ ടി.ടി.വി. ദിനകരനെ 35–40 മിനിറ്റുവരെ സന്ദർശിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ദിനകരൻ ഫെബ്രുവരി 20നാണ് ജയിലിൽ ശശികലയെ ആദ്യമായി സന്ദർശിച്ചതെന്നും അധികൃതർ വ്യക്തമാക്കി. കർണാടക ജയിലിൽ കഴിയുന്ന ശശികലയെ ചെന്നൈ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നീക്കമുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തിൽ ഒരു അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് മറുപടി. ശശികലയും സംഘവും ചെന്നൈയിലേക്ക് മാറാൻ നീക്കം നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക വിചാരണ കോടതി വിധിച്ച ശിക്ഷ ഈ മാസം 14നാണ് സുപ്രീം കോടതി ശരിവച്ചത്. ശശികലയ്‌ക്കൊപ്പം വി.എന്‍. സുധാകരനും ജെ.ഇളവരശിയും കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. നാലുവർഷം തടവും 10 കോടി രൂപ പിഴയുമാണ് കോടതി വിധിച്ചത്. കേസില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയും പ്രതിയായിരുന്നു. അന്തരിച്ചതിനെ തുടര്‍ന്ന് ഇവരെ കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.