മുംബൈ∙ മാൻഖുർദിലെ ഇന്ദിരാ നഗർ ചേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കി തകർന്നുവീണ പൊതുശുചിമുറിയെ പ്രതിദിനം പ്രഭാതകൃത്യങ്ങൾക്ക് ആശ്രയിച്ചിരുന്നത് ഏകദേശം അയ്യായിരത്തോളം പേർ!. പുലർച്ചെ മുതൽ ബക്കറ്റും വെള്ളവുമായി തങ്ങളുടെ ഊഴം കാത്തുനിൽക്കുന്നവരുടെ നീണ്ട വരി ഇവിടെ ദിവസേന കാണാം. പരിസരത്തെ ഓവുചാലുമായി ബന്ധിപ്പിച്ചാണ് സെപ്റ്റിക് ടാങ്ക് നിർമിച്ചിട്ടുള്ളത്.
ശുചിമുറിക്ക് അഭിമുഖമായാണു ടാങ്ക് എന്നതിനാൽ ടാങ്കിന്റെ സ്‌ലാബിൽ ചവിട്ടിവേണം ഉള്ളിലേക്കു പ്രവേശിക്കാൻ. ഊഴം കാത്ത് വാതിലിനു മുൻപിൽനിന്നവരാണ് ദുരന്തത്തിനിരയായത്. പെട്ടെന്ന് ഇടിഞ്ഞു താഴോട്ടുപോയ സ്‌ലാബിന്റെ മുകളിൽ നിന്നവർ ഓർക്കാപ്പുറത്ത് താഴേക്കു പതിക്കുന്നതാണു ചുറ്റും നിന്നവർ കണ്ടത്. അഗ്നിശമന സേനയും പരിസരവാസികളും ചേർന്നു രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നു പേർക്കു ജീവൻ നഷ്ടപ്പെട്ടു. പരുക്കേറ്റവരെ രാജാവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമാന അപകടം വീണ്ടും
മാൻഖുർദിലെ മഹാരാഷ്ട്ര നഗറിൽ 2015ൽ സമാനമായ അപകടത്തിൽ കൽപന പിംപ്ലെ (45) എന്ന വീട്ടമ്മ മരണമടഞ്ഞിരുന്നു. സ്ഥലത്തെ പൊതുശുചിമുറിയുടെ ക്ലോസറ്റ് തകർന്ന് നേരെ താഴെയുള്ള സെപ്റ്റിക് ടാങ്കിൽ വീണായിരുന്നു മരണം.
ദുരന്തം വെളിയിട വിസർജന മുക്തമെന്ന പ്രഖ്യാപനത്തിനു പിന്നാലെ
ഡിസംബറിൽ മുംബൈ നഗരം വെളിയിട വിസർജന മുക്തമെന്നു പ്രഖ്യാപിച്ച ബിഎംസിയുടെ നടപടി യാഥാർഥ്യബോധത്തോടെയല്ലെന്ന വിമർശനത്തിന് അടിവരയിടുകയാണ് ഈ ദുരന്തം. തുറസ്സായ സ്ഥലങ്ങളിലെ വിസർജനം നിരുത്സാഹപ്പെടുത്തുന്നതിനു നടൻ സൽമാൻ ഖാനെ ബ്രാൻഡ് അംബാസഡറാക്കി ആവിഷ്‌കരിച്ച പദ്ധതി ഫലപ്രാപ്തിയിലെത്തിയതായി പ്രഖ്യാപിച്ച അധികൃതർ കൺമുന്നിലെ യാഥാർഥ്യങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണെന്നു വിമർശനമുയർന്നിരുന്നു. ബോധവൽക്കരണ പരിപാടികൾക്കു പുറമെ, തുറസ്സായ സ്ഥലത്ത് കാര്യം സാധിക്കുന്നവരെ പിടികൂടി പിഴ ഈടാക്കിയും വിഡിയോയിൽ ചിത്രീകരിച്ച് അവഹേളിച്ചുമെല്ലാമായിരുന്നു പദ്ധതിയുടെ നടത്തിപ്പ്.
ശുചിമുറി കണ്ടെത്താനും ആപ്പ്: ശോച്യാവസ്ഥയ്ക്ക് പരിഹാരമില്ല
ലക്ഷക്കണക്കിനാളുകൾ തെരുവിൽ ഉറങ്ങുന്ന നഗരത്തിൽ ചേരിനിവാസികൾക്കുപോലും മതിയായ ശുചിമുറി സംവിധാനമില്ല. ആവശ്യത്തിന് ഉണ്ടെന്നാണ് ബിഎംസി അവകാശപ്പെട്ടിരുന്നതെങ്കിലും തീരെ അപര്യാപ്തമാണെന്ന് ഈ മേഖലയിലെ സന്നദ്ധ സംഘടനകൾ മുന്നറിയിപ്പു നൽകിയിരുന്നു.
പൊതുശുചിമുറി കണ്ടെത്താൻ മൊബൈൽ ആപ്ലിക്കേഷൻ വരെ ഇറക്കിയ ബിഎംസി നിലവിലുള്ള ശുചിമുറികളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ മറന്നുവെന്ന് ഇന്നലത്തെ ദുരന്തം വെളിപ്പെടുത്തുന്നു. ബിഎംസി ഭരിക്കുന്ന ശിവസേനയും ബിജെപിയും സഖ്യം ഉപേക്ഷിച്ചു നേർക്കുനേർ പൊരുതാനൊരുങ്ങുമ്പോൾ ഉണ്ടായ ദുരന്തം ഇരുക്യാംപുകളിലെയും നേതാക്കളുടെ ഉത്തരം മുട്ടിച്ചേക്കും.