സുഹൃത്തിന്റെ ബാഗിൽ ബോംബുണ്ടെന്നും വിശദമായി പരിശോധിക്കണമെന്നും പറഞ്ഞ് പരിഭ്രാന്തി പരത്തിയ മോഡലിങ് താരത്തെ മുംബൈ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സുഹൃത്തുക്കളെ കുടുക്കാൻ തമാശയ്ക്കാണ് മുംബൈ മോഡൽ കൻചൻ താക്കൂർ ബോംബുണ്ടെന്നു പറഞ്ഞത്. എന്നാൽ ഇതു വിമാനത്താവളത്തിൽ പരിഭ്രാന്തിക്ക് ഇടയാക്കി. തുടർന്ന് കൻചനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിക്കു പോകാനാണ് കൻചനും സുഹൃത്തുക്കളും മുംബൈ വിമാനത്താവളത്തിലെത്തിയത്. ആദ്യം ബോർഡിങ് ഗേറ്റ് കടന്നത് കൻചനായിരുന്നു. വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ച കൻചൻ സുഹൃത്തുക്കളുടെ പരിശോധന നടക്കുന്നതിനിടെ അവരുടെ ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞു. ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാർ എയർപോർട്ട് അധികൃതരെയും സിഐഎസ്എഫിനെയും വിവരമറിയിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം കൻചൻ ഉൾപ്പെടെയുള്ളവരെ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയും യാത്രാനുമതി റദ്ദാക്കുകയും ചെയ്തു. ബാഗിൽ ബോംബുണ്ടെന്ന് തമാശയ്ക്കാണ് പറഞ്ഞതെന്നു കൻചൻ വ്യക്തമാക്കിയെങ്കിലും അധികൃതർ കാര്യമായെടുത്തില്ല. പ്രശ്നങ്ങളെ തുടർന്ന് വിമാനം ഒരു മണിക്കൂർ വൈകിയാണ് യാത്ര പുറപ്പെട്ടത്.
വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തിയതിനാണ് കൻചനെതിരെ കേസ്. മൂന്നുവർഷത്തോളം തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.