ഇന്ത്യയിലെ ഏറ്റവും തിരിക്കേറിയ രാജ്യാന്തര വിമാനത്താവളമാണ് മുംബൈ ഛത്രപതി ശിവാജി എയർപോർട്ട്. എന്നാൽ ഈ എയർപോർട്ടിൽ വരുന്ന വിമാനങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ യാത്രക്കാരുടെ ജീവൻ ആശങ്കയിലാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ മോക്ക് ഡ്രിൽ. വ്യാഴാഴ്ച നടന്ന മോക്ക് ഡ്രില്ലിൽ എട്ടു ഡെമ്മി യാത്രക്കാർ വിമാനത്തിനൊപ്പം കത്തിമര്‍ന്നു എന്നാണ് റിപ്പോർട്ട്.
മുംബൈ വിമാനത്താവളത്തിലെ സുരക്ഷ സംവിധാനത്തിന്‍െറ കാര്യശേഷി പരിശോധിക്കാന്‍ വേണ്ടിയാണ് കാതായ് വിമാനം കത്തിച്ച് മോക്ക് ഡ്രിൽ നടത്തിയത്. രാവിലെ പത്തിനു തുടങ്ങിയ രക്ഷാപ്രവർത്തനം അവസാനിച്ചത് ഉച്ചക്ക് രണ്ടു മണിക്കാണ്. ഇതിനിടെ നഷ്ടപ്പട്ടത് എട്ട് ഡെമ്മി യാത്രക്കാർ. 177 യാത്രക്കാരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്.
ഇത്രയും തിരക്കേറിയ എയർപോർട്ടിൽ ഒരു വിമാനം ആളികത്താൻ തുടങ്ങിയതോടെ യാത്രക്കാരും യാത്രക്കാരെ സ്വീകരിക്കാനും യാത്രയാക്കാനും എത്തിയവരും പരിഭ്രാന്തരായി. ഹോങ്കോങ്ങിൽ നിന്നുള്ള കാതായ് പസഫിക് എയർലെൻസ് വിമാനമാണ് കത്തിച്ചത്. എന്നാൽ വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികൾ തമ്മിൽ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് വിലയിരുത്തൽ. മോക്ക് ഡ്രിൽ പരാജയം ഞെട്ടിപ്പിക്കുന്നതും ഭീതിപ്പെടുത്തുന്നതുമാണെന്ന് ഏവിയേഷൻ വിദഗ്ധൻ വിപുൽ സക്സേന പറഞ്ഞു.