മോദി സർക്കാരിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട സാമ്പത്തിക, വിദേശ നയങ്ങള്‍ക്കുള്ള പിന്തുണയായി ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലങ്ങൾ വ്യാഖ്യാനിക്കപ്പെടുമ്പോൾ, ഏറെ ആശങ്കയോടെ ഇതിനെ നോക്കിക്കാണുന്ന ഒരു കൂട്ടർ തൊട്ടയൽപ്പക്കത്തുണ്ട്; നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ‘ക്ഷീണം’ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലാത്ത പാക്കിസ്ഥാൻ. മിന്നലാക്രമണം ഉൾപ്പെടെ പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ച് മോദി സർക്കാർ വരുത്തിയ നയവ്യതിയാനങ്ങൾക്കുള്ള അംഗീകാരമായി തിരഞ്ഞെടുപ്പു ഫലങ്ങൾ വിലയിരുത്തപ്പെടുമ്പോൾ, തങ്ങളോടുള്ള നിലപാട് കൂടുതൽ കടുപ്പിക്കാൻ ഇന്ത്യക്കാർ നൽകിയ ‘ലൈസൻസ്’ ആയി മോദി ഇതിനെ കാണുമോ എന്ന ആശങ്കയാണ് പാക്കിസ്ഥാൻ രഹസ്യമായി പങ്കുവയ്ക്കുന്നത്.
ഉറിയിലെയും പഠാൻകോട്ടെയും ഭീകരാക്രമണങ്ങൾക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ കാര്യമായ ഉലച്ചിലുകൾ സംഭവിച്ചിരുന്നു. പാക്ക് പിന്തുണയോടെയുള്ള ഭീകരവാദത്തിന്റെ ദൂഷ്യഫലമാണ് സൈനികതാവള ആക്രമണങ്ങളിൽ തങ്ങൾക്ക് ഏറ്റുവാങ്ങേണ്ടി വന്നത് എന്നാണ് ഇന്ത്യൻ നിലപാട്. മിന്നലാക്രമണത്തിലൂടെ അതിനു താൽക്കാലിക മറുപടി നൽകിയെങ്കിലും പാക്ക് പിന്തുണയോടെയുള്ള ഭീകരവാദത്തിന്റെ മുനയൊടിക്കാൻ ഒരു ‘സ്ഥിരം സംവിധാനം’ തേടുകയാണ് കേന്ദ്ര സർക്കാർ.
ഭീകരവാദത്തിനെതിരായ അടുത്ത നടപടിയിലേക്കു കടക്കും മുൻപ് നിർണായകമായ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദിയും സംഘവുമെന്ന റിപ്പോർട്ടും ശക്തമാണ്. ഉത്തർപ്രദേശിൽ താൻ പങ്കെടുത്ത തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെല്ലാം സൈന്യം നടത്തിയ മിന്നലാക്രമണത്തെപ്പറ്റി മോദി ആവേശത്തോടെ പറഞ്ഞിരുന്നുവെന്നതും ശ്രദ്ധേയമാണ്. മിന്നലാക്രമണത്തെ വിമർശിച്ച് സൈന്യത്തിന്റെ ആത്മവിശ്വാസം തകർക്കുകയാണ് പ്രതിപക്ഷമെന്ന ആരോപണവും മോദി കൂടെക്കൂടെ ഉന്നയിച്ചിരുന്നു. അതിർത്തിയിലെ സൈനിക നടപടിയോട് ജനങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനുള്ള ‘സൈക്കോളജിക്കൽ മൂവ്’ ആയിരുന്നു മോദിയുടേതെന്ന് വ്യക്തം. ഈ സാഹചര്യത്തിൽ പാർട്ടി പോലും പ്രതീക്ഷിച്ചതിലും വലിയ ചരിത്രവിജയം നൽകി ഉത്തർപ്രദേശിലെ ജനങ്ങൾ ബിജെപിയെ അനുഗ്രഹിച്ചതോടെ, പ്രധാനമന്ത്രി എന്ന നിലയിൽ ഇരട്ടി കരുത്തനായിരിക്കുകയാണ് മോദി. രണ്ടരലക്ഷത്തോളം സൈനികരും വിമുക്തഭടന്മാരും വോട്ടര്‍മാരായുള്ള ഉത്തരാഖണ്ഡിൽ ബിജെപി നേടിയ ചരിത്രവിജയവും ഇവിടെ സ്മരണീയമാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ നയിക്കുമ്പോഴും, തീരുമാനങ്ങൾ ഒറ്റയ്ക്കെടുക്കുന്നുവെന്ന ആരോപണം ഇപ്പോൾ മോദി നേരിടുന്നുണ്ട്. ദേശീയതലത്തിൽ ‘എതിരാളികളില്ലാത്ത നേതാവ്’ എന്ന മോദിയുടെ പ്രതിച്ഛായയ്ക്ക് യുപി ഫലം വന്നതോടെ തിളക്കമേറി. പ്രതിപക്ഷ നിരയിൽ മോദിക്കൊപ്പം എന്നല്ല, മോദിയുടെ അടുത്തു നിൽക്കാൻ പോലും പോന്ന നേതാക്കൾ നിലവിൽ ആരുമില്ല. ഇന്ദിരാ ഗാന്ധിക്കുശേഷം ഇത്തരമൊരു പ്രതിച്ഛായയുള്ള നേതാവ് ഇന്ത്യയിൽ ഉദയം ചെയ്യുന്നത് ആദ്യമാണെന്നാണ് നിരീക്ഷണം. ഇടക്കാലത്ത് ഡൽഹി, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ തോൽവി മോദിയുടെ ‘അനിവാര്യമായ തിരിച്ചിറക്ക’മായി വ്യാഖ്യാനിക്കപ്പെട്ടെങ്കിലും, ഈ തിരിച്ചടികളെ കൂടുതൽ കരുത്തോടെ മുന്നോട്ടു കുതിക്കാനുള്ള ഊർജമാക്കി മാറ്റുകയാണ് അദ്ദേഹം ചെയ്തതെന്ന് പുതിയ തിരഞ്ഞെടുപ്പു ഫലങ്ങൾ വെളിവാക്കുന്നു. ദേശീയതലത്തിൽ എതിരാളികളില്ലാതായതോടെ, തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹത്തിന് ആലോചനകളും അധികം വേണ്ടിവരില്ല. പാക്കിസ്ഥാനെ ആശങ്കയിലാഴ്ത്തുന്നതും ഈ ഘടകം തന്നെ.
മാത്രമല്ല, ഇന്ത്യയിൽ ഒരു സർക്കാർ അതിന്റെ കാലാവധിയുടെ പകുതിവഴി പിന്നിടുമ്പോൾ എത്തുന്ന ഇത്തരം തിരഞ്ഞെടുപ്പു ഫലങ്ങൾ, ഭരണവിരുദ്ധ വികാരത്തിന്റെ വേലിയേറ്റത്തിൽ ഭരണകക്ഷികളെ കൈവിടാറാണ് പതിവ്. ഉത്തർപ്രദേശിൽ പക്ഷേ അതു സംഭവിച്ചില്ലെന്നു മാത്രമല്ല, കൂടുതൽ തിളക്കമുള്ള വിജയം ഭരണകക്ഷിക്കു നൽകുകയും ചെയ്തു. അഖിലേഷ് യാദവ് നേതൃത്വം നൽകിയ സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ കാണാതിരിക്കുന്നില്ല. ഉത്തർപ്രദേശിൽ സംസ്ഥാന വിഷയങ്ങളേക്കാൾ കൂടുതൽ ചർച്ചയായത് കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിയും സൈന്യം നടത്തിയ മിന്നലാക്രമണവും ആയിരുന്നല്ലോ.
എന്തായാലും, പാക്കിസ്ഥാനോടു താൻ സ്വീകരിച്ച കർക്കശ നിലപാടിനു രാജ്യം നൽകിയ അംഗീകാരമായി യുപി തിരഞ്ഞെടുപ്പു ഫലത്തെ മോദി കണ്ടാൽ, അത് ആ രാജ്യത്തിനും അവർ പിന്തുണ നൽകുന്ന ഭീകരസംഘടനകൾക്കും ഒട്ടും നല്ലതിനാകില്ലെന്ന് ഉറപ്പ്. ഏറെ നാളായി ഇന്ത്യയെ കുഴക്കുന്ന ഭീകരവാദം എന്ന പ്രശ്നത്തിന് മോദി സർക്കാർ പരിഹാരം കണ്ടുകൂടായ്കയില്ല എന്നു ചുരുക്കം.