നോട്ട് അസാധുവാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ അണുബോംബിനോട് ഉപമിച്ചും കടുത്ത ഭാഷയിൽ വിമർശിച്ചും ബിജെപിയുടെ സഖ്യകക്ഷി കൂടിയായ ശിവസേന. രണ്ടാം ലോകമഹായുദ്ധ കാലത്ത് അണുബോംബ് പതിച്ച് തകർന്നുതരിപ്പണമായ ജപ്പാൻ നഗരങ്ങളായ ഹിരോഷിമയുടെയും നാഗസാക്കിയുടെയും അവസ്ഥയിലാണ് നോട്ട് അസാധുവാക്കലിനു ശേഷമുള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥയെന്നും ശിവസേനയുടെ മുഖപത്രമായ സാമ്ന ചൂണ്ടിക്കാട്ടി. ആരെയും വകവയ്ക്കാതെ ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുകയാണ് മോദിയെന്നും വിമർശനമുണ്ട്.
അണുബോംബ് വർഷിച്ച് പ്രധാനമന്ത്രി മോദി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഹിരോഷിമയ്ക്കും നാഗസാക്കിക്കും തുല്യമാക്കിയെന്നായിരുന്നു ലേഖനത്തിലൂടെയുള്ള ശിവസേനയുടെ വിമർശനം. ഇതോടെ എല്ലാവരും കൊല്ലപ്പെട്ടിരിക്കുകയാണെന്നും ലേഖനത്തിലുണ്ട്. ആരെയും വകവയ്ക്കാതെയാണ് 2016 നവംബർ എട്ടിന് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ റിസർവ് ബാങ്ക് ഗവർണറുടെ നിർദ്ദേശങ്ങൾ കണക്കിലെടുക്കാന്‍പോലും പ്രധാനമന്ത്രി തയാറായില്ല. കാബിനറ്റ് യോഗങ്ങളിൽ നിശബ്ദരായിരിക്കാൻ ബധിരരും ഊമകളുമായ തത്തകളെ (മന്ത്രിമാരെ) തിരഞ്ഞെടുത്തതുപോലെ ഉർജിത് പട്ടേലിനെ റിസർവ് ബാങ്ക് ഗവർണറാക്കിയിരിക്കുകയാണ് മോദി. നിലവിൽ ആകെ ആടിയുലയുന്ന അവസ്ഥയിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെന്നും ശിവസേന വിമർശിക്കുന്നു.
കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരിലും മഹാരാഷ്ട്രയിലും ബിജെപിയുടെ സഖ്യകക്ഷിയാണ് ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന. ആദ്യം മുതലേ നോട്ട് അസാധുവാക്കലിനോട് അനുകൂല നിലപാടല്ല ശിവസേനയുടേത്. നേരത്തെ, നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനുശേഷം അതിർത്തിയിൽ എത്ര സൈനികർ കൊല്ലപ്പെട്ടുവെന്ന് കേന്ദ്രസർക്കാർ വെളിപ്പെടുത്തണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. നോട്ട് അസാധുവാക്കൽ നിമിത്തം ഭീകരർക്ക് ലഭിച്ചിരുന്ന ഫണ്ടുകളിൽ വൻകുറവ് വന്നതായി ബിജെപി അവകാശപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഇത്.